ഡ്രൈ ഡേ ഒഴിവാക്കുന്നു, ഇനി ഒന്നാം തീയതിയും മദ്യം; സര്‍ക്കാര്‍ തലത്തില്‍ ആലോചന

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബിവറേജസ് ഔട്ട്‌ലൈറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ഒന്നാം തീയതി മദ്യം ലഭിക്കുന്നില്ല
ഡ്രൈ ഡേ ഒഴിവാക്കുന്നു, ഇനി ഒന്നാം തീയതിയും മദ്യം; സര്‍ക്കാര്‍ തലത്തില്‍ ആലോചന

തിരുവനന്തപുരം: ഒന്നാം തീയതികളില്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഒരുദിവസത്തേക്കുള്ള മദ്യനിരോധനം ഫലം ചെയ്യുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഒന്നാം തീയതിയും മദ്യഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരില്‍ ആലോചനകള്‍ നടക്കുന്നത്. ഒന്നാം തീയതിയിലെ നിരോധനം നീക്കണമെന്ന ടൂറിസം മേഖലയുടെ നിലപാടും ഇതിന് പ്രേരണയാകുന്നുണ്ട്. സിപിഎമ്മിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനം.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബിവറേജസ് ഔട്ട്‌ലൈറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ഒന്നാം തീയതി മദ്യം ലഭിക്കുന്നില്ല. ഇതില്‍ ഒരു മാറ്റം വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിലും സിപിഎമ്മിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഒരു ദിവസത്തെ നിരോധനം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച എക്‌സൈസിന്റെ ശുപാര്‍ശയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഒന്നാം തീയതിക്ക് മുന്‍പ് മദ്യം സ്‌റ്റോക്ക് ചെയ്യുന്ന രീതിയാണ് നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ ജനങ്ങള്‍ മറ്റുമാര്‍ഗങ്ങള്‍ തേടി പോകുന്ന അവസ്ഥയും ഉണ്ട്. ഇത് കൂടുതല്‍ അപകടസാധ്യത വരുത്തിവെയ്ക്കുന്നതാണ് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒന്നാം തീയതി ശമ്പളദിനമാണ് എന്ന് കണ്ടാണ് അന്നേദിവസം മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ തലേദിവസം തന്നെ മദ്യം സ്റ്റോക്ക് ചെയ്യുന്നത് പതിവായതു കൊണ്ട് ഈ സദുദ്ദേശം ഫലം കാണുന്നില്ലെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ ഈ ദിവസത്തെ മദ്യനിരോധനം പിന്‍വലിക്കുന്നതിന് വേണ്ട നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആലോചന.

ഫെബ്രുവരിയില്‍ പുതിയ മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിക്കും. അതിന് മുന്‍പ് സര്‍ക്കാരിലും ഇടതുമുന്നണിയിലും സിപിഎമ്മിലും ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തശേഷം ഇത് നടപ്പാക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഒന്നാം തീയതിയിലെ മദ്യനിരോധനം നീക്കിയത് മദ്യനയത്തില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്താനുളള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com