വിചാരണ വൈകിപ്പിക്കാന്‍ നീക്കം; വിടുതല്‍ ഹര്‍ജിയുമായി ദീലീപ് ഹൈക്കോടതിയിലേക്ക് 

നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കും
വിചാരണ വൈകിപ്പിക്കാന്‍ നീക്കം; വിടുതല്‍ ഹര്‍ജിയുമായി ദീലീപ് ഹൈക്കോടതിയിലേക്ക് 


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കും. വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയ സാഹചര്യത്തില്‍ അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപ് ഒരുങ്ങുന്നത്. വിടുതല്‍ ഹര്‍ജി തള്ളിയ നടപടിക്കെതിരെ മേല്‍ക്കോടതികളെ സമീപിച്ച് വിചാരണ വൈകിപ്പിക്കാനാണ് ദീലിപ് ശ്രമിക്കുന്ന്ത എന്നാണ് നിയമ വൃത്തങ്ങളുടെ വിലയിരുത്തല്‍.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ് ദിലീപ് ഹര്‍ജിയുമായി പ്രത്യേക കോടതിയെ സമീപിച്ചത്. നിലവിലുള്ള കുറ്റപത്രത്തില്‍, തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് ദിലീപ് വാദിച്ചത്. നിലനില്‍ക്കുന്ന ഒരു തെളിവും തനിക്കെതിരെ കണ്ടെത്താനായിട്ടില്ല, തനിക്കു കുറ്റകൃത്യം ചെയ്ത പൂര്‍വ ചരിത്രമില്ല തുടങ്ങിയ വാദങ്ങള്‍ ദിലീപ് ഉന്നയിച്ചിരുന്നു. ഒന്നാം പ്രതി സുനില്‍കുമാറിന്റെ മൊഴി മാത്രമാണ് തനിക്കെതിരെ ഉള്ളതെന്നും ദിലീപ് വാദിച്ചിരുന്നു. എന്നാല്‍ കേസില്‍ പ്രഥമദൃഷ്്ട്യാ തെളിവുണ്ടെന്നും ദീലീപ് വിചാരണ നേരിടണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. കൂടുതല്‍ സമയം അനുവദിക്കണമെന്ന ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യവും കോടതി തള്ളി. ഈ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം മാത്രമാണ് സമയമുള്ളതെന്നും അതുകൊണ്ട് വിടുതല്‍ ഹര്‍ജിയില്‍ ഇപ്പോള്‍ തന്നെ തീരുമാനമെടുക്കുകയാണെന്നും കോടതി പറഞ്ഞു.

ദിലീപിന്റെ വിടുതല്‍ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തിയുക്തം എതിര്‍ത്തു. നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ സൂത്രധാരന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപീനെതിരെ ശക്തമായ തെളിവുകളുണ്ട്, ബലാത്സംഗം നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേട്ടുകേള്‍വിയില്ലാത്ത കുറ്റകൃത്യമാണ് ദിലീപ് ചയ്തത്, ഇതിനു പണം കൈമാറിയതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നീ വാദങ്ങള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് ദിലീപ്.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ടും, നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളും ഹര്‍ജിയില്‍ പ്രതിപാദിക്കുന്നതിനാല്‍ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി വിലക്കിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ വാദം കേള്‍ക്കല്‍ അടച്ചിട്ട കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com