സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കരുത്; ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് ആരും കൊണ്ടുപോകേണ്ട: പിണറായിക്ക് കാനത്തിന്റെ മറുപടി

ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് വേറെ ആരും കൊണ്ടുപോകേണ്ട. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്
സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കരുത്; ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് ആരും കൊണ്ടുപോകേണ്ട: പിണറായിക്ക് കാനത്തിന്റെ മറുപടി

തൃശൂര്‍: ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മുന്‍ മുഖ്യമന്ത്രി സി അച്യുത മേനോന്റെ പേര് പരാമര്‍ശിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാന്‍ നോക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 

ഭൂപരിഷ്‌കരണത്തിന്റെ ക്രെഡിറ്റ് വേറെ ആരും കൊണ്ടുപോകേണ്ട. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചരിത്രം വായിച്ചു പഠിക്കുന്നതാണ് നല്ലത്. ചരിത്രത്തില്‍ അര്‍ഹരായവര്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണമെന്നും കാനം പറഞ്ഞു. 

ഭൂപരിഷ്‌കരണം ഇന്നത്തെ നിലയില്‍ കൊണ്ടുവന്നത് അച്യുത മേനോനാണ്. ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കി. ഇത് പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല, ഇതെല്ലാം കേരളത്തില്‍ എല്ലാവര്‍ക്കും അറിയാം. ചരിത്രം പലതരത്തില്‍ പഠിക്കാം, വായിച്ചുപഠിക്കുന്നതാണ് നല്ലത്.  അദ്ദേഹം പറഞ്ഞു. 

ഭൂപരിഷ്‌കരണ നിയമത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാട പ്രസംഗത്തില്‍ അച്യുതമേനോന്റെ പേര് ഒഴിവാക്കിയതിന് എതിരെ സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ രംഗത്ത് വന്ന മുഖ്യമന്ത്രി, ചിലരെ ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്ന് പറഞ്ഞിരുന്നു. 

എന്തോ മഹാപരാധം ചെയ്തു എന്ന തരത്തിലാണ് പ്രചാരണം. പ്രസംഗത്തില്‍ ചിലരെ വിട്ടുകളഞ്ഞു എന്നത് ശരിയാണ്. പ്രസംഗിച്ചത് തന്റെ ഔചിത്യ ബോധം അനുസരിച്ചാണെന്നും അത് മനസ്സിലാക്കാനുള്ള വിവേകം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അഖിലേന്ത്യ കര്‍ഷ തൊഴിലാളി യൂണിയന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com