തന്ത്രമൊരുക്കാന്‍ 'അരൂര്‍ ടീം' ; കുട്ടനാട് പിടിക്കാന്‍ യുഡിഎഫ് ; സീറ്റില്‍ കണ്ണുനട്ട് കോണ്‍ഗ്രസ്

ജോസഫും ജോസ് കെ മാണിയും പരസ്പരം ഏറ്റുമുട്ടല്‍ തുടരുകയാണെങ്കില്‍, സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്
ജോസ് കെ മാണിയും പിജെ ജോസഫും- ഫയല്‍
ജോസ് കെ മാണിയും പിജെ ജോസഫും- ഫയല്‍

തിരുവനന്തപുരം : കുട്ടനാട് സീറ്റ് തിരിച്ചുപിടിക്കുക ലക്ഷ്യമിട്ട് യുഡിഎഫ്. ഇതിന്റെ ഭാഗമായി അരൂരില്‍ അട്ടിമറി വിജയം നേടാന്‍ തന്ത്രമൊരുക്കിയ ടീമിനെ കോണ്‍ഗ്രസ് കുട്ടനാട്ടിലേക്കും നിയോഗിച്ചു. നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിനാണ് കുട്ടനാട് സീറ്റ്. എന്ന പാലയില്‍ സംഭവിച്ചതുപോലെ ജോസഫും ജോസ് കെ മാണിയും പരസ്പരം ഏറ്റുമുട്ടല്‍ തുടരുകയാണെങ്കില്‍, സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്.

അരൂര്‍ സീറ്റ് എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുത്ത അതേ ടീമിനെ കുട്ടനാടിന്റെ തിരഞ്ഞെടുപ്പു ചുമതല ഏല്‍പ്പിച്ചുകൊണ്ട്, 'പാലാ' ആവര്‍ത്തിക്കാനാണു പരിപാടിയെങ്കില്‍ കുട്ടനാട് സീറ്റ് ഏറ്റെടുക്കേണ്ടിവരുമെന്ന വ്യക്തമായ സൂചന കൂടിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. പാലാ പോലെ 50 വര്‍ഷം യുഡിഎഫിനൊപ്പം നിന്ന സീറ്റ് എല്‍ഡിഎഫിന് അടിയറ വച്ചതു കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ്. നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ കുട്ടനാട്ടില്‍ അതു തുടരാനാണു ഭാവമെങ്കില്‍ അനുവദിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്.

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍  ഷാനിമോള്‍ ഉസ്മാനെ അട്ടിമറി വിജയത്തിലേക്കു നയിച്ച കെ.വി.തോമസ്-പി.ടി.തോമസ് ടീമിനെയാണ് കുട്ടനാട്ടിലേക്കു നിയോഗിക്കാന്‍ കെപിസിസി തീരുമാനിച്ചത്. പാര്‍ട്ടി നിര്‍ദേശപ്രകാരം ഇരുവരും ഇതിനകം രണ്ടുതവണ ആലപ്പുഴയിലെത്തി പ്രാരംഭ ചര്‍ച്ച നടത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് എം.ലിജു എന്നിവര്‍ കൂടി ഒപ്പം ചുമതലക്കാരായി ഉണ്ടാകണമെന്ന് ഇരുനേതാക്കളും കെപിസിസിയോട് ആവശ്യപ്പെട്ടു.

പി ജെ ജോസഫ് പക്ഷത്തുള്ള ജേക്കബ് ഏബ്രഹാം കഴിഞ്ഞതവണ മത്സരിച്ച സീറ്റില്‍ ജോസഫ്, ജോസ് പക്ഷങ്ങള്‍ ഇതിനകം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കുട്ടനാട് സീറ്റില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി മല്‍സരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ചാക്കോ, ഡോ ഷാജോ കണ്ടക്കുടി എന്നിവരെയാണ് ജോസ് പക്ഷം പരിഗണിക്കുന്നത്. എന്നാല്‍ ജേക്കബ് എബ്രഹാം തന്നെയാണ് ജോസഫ് വിഭാഗത്തിന്റെ പരിഗണനയിലുള്ളത്. ഏകപക്ഷീയമായി കുട്ടനാട് ഏറ്റെടുക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com