ഒരുവര്‍ഷത്തോളം നിരന്തരം ബലാല്‍സംഗം ; ഇസ്ലാമിലേക്ക് മാറിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി, നീതി തേടി മലയാളി യുവതി യെദ്യൂരപ്പയ്ക്ക് മുന്നില്‍

പെണ്‍കുട്ടിയും കുടുംബവും ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കില്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗലൂരു : മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ ഒരുവര്‍ഷമായി നിരന്തരം ബലാല്‍സംഗം ചെയ്യുകയാണെന്നും, ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രിക്ക് മലയാളി യുവതിയുടെ പരാതി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന കാസര്‍കോടുകാരിയായ 18 കാരിയാണ് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പരാതി നല്‍കിയത്. തന്നെ പീഡിപ്പിക്കുന്നവരില്‍ രണ്ടുപേര്‍ ബംഗലൂരു സ്വദേശികളാണെന്നും, ഒരാള്‍ മലയാളിയാണെന്നും പരാതിയില്‍ യുവതി വ്യക്തമാക്കുന്നു.

ഉഡുപ്പി-ചിക്കമംഗലൂരു എംപി ശോഭ കരന്തലജെയ്ക്ക് ഒപ്പമാണ് പെണ്‍കുട്ടി യെദ്യൂരപ്പയെ കാണാനെത്തിയത്. മൂന്നുയുവാക്കള്‍ പെണ്‍കുട്ടിയെ നിരന്തരം ബലാല്‍സംഗം ചെയ്യുകയും ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി ശോഭ കരന്തലജെ വ്യക്തമാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും ഇസ്ലാം മതത്തിലേക്ക് മാറിയില്ലെങ്കില്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുകയാണെന്നും പരാതിയില്‍ യുവതി പറയുന്നു.

ഹിന്ദു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് ഒരു സഹോദരനും ഒരു സഹോദരിയുമാണുള്ളത്. കുടുംബം മുഴുവന്‍ ഇസ്ലാമിലേക്ക് മതംമാറിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് യുവാക്കള്‍ ഭീഷണിപ്പെടുത്തുന്നതെന്നും ശോഭ കരന്തലജെ പറഞ്ഞു. ബംഗലൂരു, മംഗലൂരു തുടങ്ങിയ ഇടങ്ങളില്‍വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബലാല്‍സംഗത്തിലൂടെയുള്ള നിര്‍ബന്ധിത മതംമാറ്റം നിരവധി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള കെണിയില്‍പ്പെട്ട പെണ്‍കുട്ടികളിലൊരാളാണ് ഈ യുവതിയെന്നും ശോഭ കരന്തലജെ പറഞ്ഞു.

പരാതി കേട്ട മുഖ്യമന്ത്രി യെദ്യൂരപ്പ, ബംഗലൂരു പൊലീസ് കമ്മീഷണര്‍ ബാസ്‌കര്‍ റാവുവിനെ കാണാനും കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചു. കേസ് അന്വേഷിക്കാന്‍ ജോയിന്റ് പൊലീസ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീലിനെ നിയോഗിച്ചതായി കമ്മീഷണര്‍ ഭാസ്‌കര്‍ റാവു അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മലയാളി യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് കണ്ണൂര്‍ റേഞ്ച് ഐജിയെ വിളിച്ച് സോഭ കരന്തലജെ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പരപ്പന അഗ്രഹാര സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബംഗലൂരു ഡെപ്യൂട്ടി കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ് ) ഇഷ പന്ത് അറിയിച്ചു.

അതിനിടെ ബലാല്‍സംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 31 ന് 24 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി കാസര്‍കോട് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശിയായ റിഷാബ് ടി കെ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ മൂന്നു മുതല്‍ ആറുവരെ ബംഗലൂരുവിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചു എന്നപരാതിയിലാണ് അറസ്റ്റ്. സൗഹൃദം നടിച്ച് യുവതിയെ ഡിസംബര്‍ രണ്ടിന് റിഷാബ് മംഗലൂരുവില്‍ എത്തിക്കുകയും, തുടര്‍ന്ന് അന്‍സാര്‍ എന്നയാളുടെ ബംഗലൂരുവിലെ വീട്ടില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ഡിസംബര്‍ 20 നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതെന്ന് കാസര്‍കോട് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മറ്റൊരാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ പരാതിയില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കാസര്‍കോട് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com