തകര്‍ന്നടിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യ സ്‌ഫോടനം രാവിലെ 11ന്, ഒഴിപ്പിക്കുന്നത് രണ്ടായിരത്തോളം പേരെ

ഫ്‌ലാറ്റ് തകര്‍ക്കുന്നതിന്റെ മുന്നോടിയായി രാവിലെ പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
ഫോട്ടോ: എ സനേഷ്
ഫോട്ടോ: എ സനേഷ്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആദ്യം മണ്ണടിയുക ഹോളിഫെയ്ത് എച്ച് ടു ഒയാണ്. ശനിയാഴ്ച രാവിലെ 11ന് ഹോളിഫെയ്ത് എച്ച്ടു തകര്‍ത്തതിന് പിന്നാലെ, ഏതാനും മിനിറ്റുകളുടെ മാത്രം വ്യത്യാസത്തില്‍ ഫ്‌ലാറ്റ് സമുച്ചയമായ ആല്‍ഫ സറീനയും പൊളിക്കും. 

ഫ്‌ലാറ്റ് തകര്‍ക്കുന്നതിന്റെ മുന്നോടിയായി രാവിലെ പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ സ്‌ഫോടനത്തിലൂടെ വരുന്ന പൊടിശല്യം മൂലം നിശ്ചിത സമയത്ത് രണ്ടാമത്തെ ഫ്‌ലാറ്റിലെ സ്‌ഫോടനം നടത്താനായില്ലെങ്കിലും 10-15 മിനിറ്റില്‍ കൂടുതല്‍ വൈകില്ലെന്ന് ഫോര്‍ട്ട് കൊച്ചി സബ് കളക്റ്റര്‍ വ്യക്തമാക്കുന്നു. 

 ഹോളിഫെയ്ത്, ആല്‍ഫ എന്നിവയുടെ സമീപത്തുള്ളവരെ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഒഴിപ്പിക്കും. രണ്ടു ഫ്ലാറ്റ് പരിസരങ്ങളിലുമായി രണ്ടായിരത്തിലേറെ ആളുകളെയാണ് ഒഴിപ്പിക്കുന്നത്. ഇവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വാടക വീടുകളിലേക്കു മാറിയിരുന്നു.തേവര എസ്.എച്ച്.കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളാണ് താത്കാലിക അഭയകേന്ദ്രങ്ങള്‍. സ്‌ഫോടനത്തിന് അഞ്ചുമിനിറ്റ് മുമ്പ് തേവരകുണ്ടന്നൂര്‍ റോഡിലും ദേശീയപാതയിലും ഗതാഗതം തടയും

ആദ്യസ്‌ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പൊടി ശമിപ്പിക്കാന്‍ അഗ്‌നിശമനസേന വെള്ളം തളിക്കും. തുടര്‍ന്ന് എന്‍ജിനിയര്‍മാരും സ്‌ഫോടനവിദഗ്ധരും സ്ഥലംസന്ദര്‍ശിച്ച് എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കും. തുടര്‍ന്നാണ് അടുത്ത സ്‌ഫോടനത്തിന് അനുമതി നല്‍കുക. രണ്ടിടത്തും സ്‌ഫോടനം പൂര്‍ത്തിയായശേഷം എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കിയിട്ടാവും ജനങ്ങളെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com