ഫ്ളാറ്റ് വീഴുന്നതിന് തൊട്ടുമുന്‍പ് നാവികസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്ത്; ആശങ്ക, വൈകല്‍

നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കേണ്ട ആദ്യ ഫ്ളാറ്റായ എച്ച് ടു ഒയുടെ വീഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് ഹെലികോപ്റ്റര്‍ ആകാശ നിരീക്ഷണം നടത്തിയത്
ഫ്ളാറ്റ് വീഴുന്നതിന് തൊട്ടുമുന്‍പ് നാവികസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്ത്; ആശങ്ക, വൈകല്‍

കൊച്ചി:  മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് തൊട്ടുമുന്‍പ് നാവികസേനയുടെ ഹെലികോപ്റ്റര്‍ പ്രദേശത്ത് നിരീക്ഷണം നടത്തിയത് ആശങ്കയ്ക്ക് കാരണമായി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കേണ്ട ആദ്യ ഫ്ളാറ്റായ എച്ച് ടു ഒയുടെ വീഴ്ചയ്ക്ക് തൊട്ടുമുന്‍പാണ് ഹെലികോപ്റ്റര്‍ ആകാശ നിരീക്ഷണം നടത്തിയത്. ഫ്ളാറ്റ് പൊളിക്കാന്‍ പോകുന്നു എന്ന മുന്നറിയിപ്പുകള്‍ക്ക് ശേഷം ഹെലികോപ്റ്ററിനെ കണ്ടത് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാനോ വൈകാനോ ഇടയാക്കുമോ എന്ന ആശങ്കകളാണ് ആദ്യം ഉയര്‍ത്തിയത്. 

എച്ച് ടു ഒ ഫ്ളാറ്റില്‍ പതിനൊന്നു മണിക്കു നിശ്ചയിച്ചിരുന്ന സ്‌ഫോടനം സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് 17 മിനിറ്റ് വൈകിയാണ് നടന്നത്.  പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതാണ് സൈറണ്‍ വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. മൂന്നാമത്തെ സൈറന്റെ ഒടുവില്‍ നടന്ന സ്‌ഫോടനത്തോടെ പ്രദേശം പൊടിയില്‍ മുങ്ങി. മുന്നറിയിപ്പിന്റെ ഭാഗമായി മൂന്നാം സൈറണ്‍ മുഴക്കി സെക്കന്‍ഡുകള്‍ക്കകമാണ് ആദ്യ ഫ്ളാറ്റായ എച്ച് ടു ഒ ഫഌറ്റ് നിലംപൊത്തിയത്. ഫഌറ്റിന്റെ വീഴ്ചയില്‍ തേവര - കുണ്ടന്നൂര്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളും സുരക്ഷിതമാണെന്നാണ് ലഭിക്കുന്ന വിവരം. പൊടിപടലം ഉണ്ടെങ്കിലും കെട്ടിടാവിശിഷ്ടങ്ങള്‍ കായലില്‍ പതിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോളിഫെയ്ത്ത്, ആല്‍ഫഫ്ളാറ്റുകളാണ് ഇന്ന് പൊളിച്ചത്. എച്ച് ടു ഒ പൊളിക്കുന്നതിന് മുന്നോടിയായുളള ആദ്യ സൈറണ്‍ 10.30ന് തന്നെ മുഴക്കിയെങ്കിലും രണ്ടാം സൈറണ്‍ ഏതാനും മിനിറ്റുകള്‍ വൈകി. പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതാണ് സൈറണ്‍ വൈകാന്‍ കാരണമെന്നാണ് അറിയുന്നത്. 

സ്‌ഫോടനത്തിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ അവസാനഘട്ട പരിശോധനകള്‍ നടത്തി. രണ്ട് ഫ്ളാറ്റുകള്‍ക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചു. ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്.നാളെ രാവിലെ 11ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com