ഹോളി ഫെയ്ത്ത് 'തവിടുപൊടി'യായി, ആല്‍ഫ സെറീനില്‍ വലിയ കോണ്‍ക്രീറ്റ് പാളികള്‍; ആശങ്ക-വിഡിയോ

ഹോളി ഫെയ്ത്ത് 'തവിടുപൊടി'യായി, ആല്‍ഫ സെറീനില്‍ വലിയ കോണ്‍ക്രീറ്റ് പാളികള്‍; ആശങ്ക
ആല്‍ഫ സെറീന്‍ തകര്‍ന്നുവീഴുന്നു, എഎന്‍ഐ/ട്വിറ്റര്‍
ആല്‍ഫ സെറീന്‍ തകര്‍ന്നുവീഴുന്നു, എഎന്‍ഐ/ട്വിറ്റര്‍

കൊച്ചി: മരടില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുമാറ്റിയ ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ ഒന്നിന്റെ തകര്‍ച്ച പ്രദേശത്തെ വീടുകള്‍ക്കു  കേടു വരുത്തിയിട്ടുണ്ടോയെന്ന ആശങ്കയില്‍ നാട്ടുകാര്‍. എച്ച്ടുഒ ഹോളി ഫെയ്ത്ത് ആഘാതമൊന്നുമില്ലാതെ തകര്‍ന്നുവീണപ്പോള്‍ ആല്‍ഫ സെറീന്റെ വീഴ്ച ആഘാതങ്ങളുണ്ടാക്കിയെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. 

ആല്‍ഫ സെറീന്റെ അവശിഷ്ടങ്ങള്‍ വലിയ കോണ്‍ക്രീറ്റ് പാളികളാണ് ആദ്യ ദൃശ്യങ്ങളില്‍ കാണുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ പാളികള്‍ ഉയരത്തില്‍നിന്നു വീണത് ആഘാതമുണ്ടാക്കിയിട്ടുണ്ടാവാം. സമീപത്തെ കെട്ടിടങ്ങളില്‍നിന്നു സ്‌ഫോടനം കണ്ടവര്‍ കുലുക്കം അനുഭവപ്പെട്ടെന്നു പറയുന്നതും ആശങ്കയുണ്ടാക്കുന്നതാണെന്നാണ് നാട്ടുകാരുടെ പക്ഷം. 

രാവിലെ 11.17നാണ് ഹോളി ഫെയ്ത്തില്‍ സ്‌ഫോടനം നടത്തിയത്. പതിനൊന്നു മണിക്കു നിശ്ചയിച്ചിരുന്ന സ്‌ഫോടനം, പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതിനാല്‍ ഏതാനും നിമിഷങ്ങള്‍ താമസിക്കുകയായിരുന്നു. 

ആദ്യ സ്‌ഫോടനം നടന്നതോടെ തന്നെ മേഖല പൊടിപടലങ്ങളില്‍ മുങ്ങി. പൊടി അടങ്ങിയതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിശ്ചയിച്ചുറപ്പിച്ചുപോലെ എല്ലാം നടന്നതായി ഉറപ്പുവരുത്തിയ ശേഷം രണ്ടാമത്തെ ഫഌറ്റ് പൊളിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു 11.44ന് ആല്‍ഫ സെറീന്റെ രണ്ടു ടവറുകള്‍ തകര്‍ത്തത്. ഇതോടെ ഇന്നത്തെ പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി.

സ്‌ഫോടം നടത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനകള്‍ നടത്തിയിരുന്നു. ഇരുന്നൂറു മീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍ ആരും ഇല്ലെന്നു ഉറപ്പുവരുത്തി. ഈ മേഖലയിലെ റോഡുകളും ഇടവഴികളും പൂര്‍ണമായും അടച്ചു. 

മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ആദ്യ സൈറണ്‍ 10.30ന് തന്നെ നല്‍കി. രണ്ടാം സൈറണ്‍ 10.55നാണ് തീരുമാനിച്ചിരുന്നെങ്കിലും ഇത് 11.10നാണ് നല്‍കാനായത്. രണ്ടാം സൈറണ്‍ മുഴങ്ങിയതോടെ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com