കൊച്ചി: പൊളിച്ചുമാറ്റിയ മരടിലെ ഫ്‌ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുക എന്നത് ഏറ്റവും സങ്കീര്‍ണത നിറഞ്ഞതായിരുന്നു. സ്പ്ലിറ്റ് ബ്ലാസ്റ്റിങ് വഴിയാണ് സ്‌ഫോടനം നടത്തിയത്. 17 നിലയുള്ള ഗോള്‍ഡന്‍ കായലോരത്തിന് സമീപം മറ്റൊരു ഫ്‌ലാറ്റും അംഗന്‍വാടിയും ഉണ്ടായിരുന്നു. ഇവയ്ക്ക് കേടുപാട് സംഭവിക്കാതെ പൊളിച്ചുനീക്കുക എന്നത് എഡിഫസിന് മുന്നിലെ കനത്ത വെല്ലുവിളിയായിരുന്നു. എന്നാല്‍ കൃത്യമായ പ്ലാനിങ്ങിലൂടെ ഫ്‌ലാറ്റ് സമുച്ഛയം പൊളിച്ചു മണ്ണോടുചേര്‍ത്തു.
നിശ്ചിത സമയത്തിനും അരമണിക്കൂര്‍ വൈകിയാണ് ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്. രണ്ട് മീറ്റര്‍ അടുത്തായി സ്ഥിതി ചെയ്യുന്ന അംഗന്‍വാടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ് ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്. എന്നാല്‍ അംഗന്‍വാടിയുടെ ചുറ്റുമതില്‍ തകര്‍ന്നു. ീമന്‍ ക്രെയിനുകളെത്തിച്ച് ഷീറ്റ് വലിച്ചുകെട്ടി പൊടിയില്‍ നിന്നും പോലും അംഗന്‍വാടിയെ സംരക്ഷിച്ച് കൊണ്ടാണ് കമ്പനി കെട്ടിടം പൊളിച്ചത്
ഒരു വശത്തെ അവശിഷ്ടങ്ങള്‍ 45 ഡിഗ്രിയില്‍ മുന്‍ഭാഗത്തേക്കും, മറ്റേത് 66 ഡിഗ്രിയില്‍ പിന്‍വശത്തേക്കും വീഴുന്ന തരത്തിലായിരുന്നു പൊളിക്കല്‍. 7100 ടണ്‍ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉച്ചയ്ക്ക് 1.56 നാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കാനുള്ള ആദ്യ സൈറണ്‍ മുഴങ്ങിയത്. 2.19 ന് രണ്ടാം സൈറണും 2.31 ന് മൂന്നാം സൈറണും മുഴങ്ങി. തൊട്ടുപിന്നാലെ സ്‌ഫോടനം നടന്നു. 17 നിലകളിലായി 40 അപ്പാര്‍ട്ട്‌മെന്റുകളാണ് കായലോരം ഫ്‌ലാറ്റിലുണ്ടായിരുന്നത്. 14.8 കിലോ സ്‌ഫോടക വസ്തുക്കളാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ വേണ്ടിവന്നത്.ഗോള്‍ഡന്‍ കായലോരത്തില്‍ 960 ദ്വാരങ്ങളിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ