'പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആര്?' ; പിണറായിയെ അധിക്ഷേപിച്ച പൊലീസുകാരനും എസ്‌ഐക്കുമെതിരെ നടപടി വേണമെന്ന് സിപിഎം

ശക്തമായ നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പി മോഹനന്‍
'പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആര്?' ; പിണറായിയെ അധിക്ഷേപിച്ച പൊലീസുകാരനും എസ്‌ഐക്കുമെതിരെ നടപടി വേണമെന്ന് സിപിഎം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച എലത്തൂര്‍ സ്റ്റേഷനിലെ പൊലീസുകാരനും പൊലീസ് ഓഫീസര്‍ക്കുമെതിരെ നടപടി വേണമെന്ന് സിപിഎം. മുഖ്യമന്ത്രി പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലിയുടെ പ്രചാരണ വാഹനം പൊലീസ് ഓഫീസര്‍ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്നും, മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം പൊലീസുകാരന്‍ സംസാരിച്ചെന്നുമാണ് പരാതി.

പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് പൊലീസുകാരന്‍ ചോദിച്ചെന്നാണ് സിപിഎം പരാതി നല്‍കിയിട്ടുള്ളത്. പൊലീസുകാരന്‍ ആരെന്ന് കണ്ടെത്തി ശക്തമായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ശക്തമായ നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി മോഹനന്‍ വ്യക്തമാക്കി.

ഇന്നലെ വൈകീട്ടാണ് സംഭവം. കോഴിക്കോട് ബീച്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി നടന്നത്. ആ പരിപാടിക്ക് മുന്നോടിയായി പ്രചാരണം നടത്തിയരുന്ന വാഹനമാണ് പൊലീസ് തടഞ്ഞുവച്ചെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. പ്രചാരണം നടത്താനുള്ള ലൈസന്‍സ് അടക്കം വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കാനെന്ന പേരിലാണ് വാഹനം തടഞ്ഞു വച്ചതെന്നും ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതമായ പരാമര്‍ശം നടത്തിയതെന്നുമാണ് പരാതി.

പൗരത്വനിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തില്‍ നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂര്‍ പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഓഫീസറും മറ്റൊരു പൊലീസുകാരനും കടുത്തനിയമലംഘനമാണ്
നടത്തിയിരിക്കുന്നത്.   സര്‍ക്കാറിന്റെ നയങ്ങള്‍ക്കും സര്‍വീസ് ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം അമിത ശബ്ദത്തില്‍ പ്രചാരണം നടത്തിയ വാഹനം പരിശോധിക്കാന്‍ നിര്‍ത്തുകമാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. മുഖ്യമന്ത്രിയെ അവഹേളിച്ചു സംസാരിച്ചെന്ന ആരോപണവും എലത്തൂര്‍ എസ്‌ഐ ജയപ്രസാദ് നിഷേധിച്ചു. സാധാരണ നിലയിലുളള പരിശോധന മാത്രമാണ് നടത്തിയതൈന്നും വാഹനം ഉടന്‍ തന്നെ വിട്ടയച്ചെന്നും എസ്‌ഐ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com