കോഴിക്കോട് : കോഴിക്കോട് ചാലിയം, മുക്കം എന്നിവിടങ്ങളില്‍ നിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ടത് രണ്ടുപേരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ മലപ്പുറം വണ്ടൂര്‍ സ്വദേശിയുടേതാണെന്നാണ് കണ്ടെത്തിയത്. പ്രതി നടത്തിയ മറ്റൊരു കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്താതിരിക്കാന്‍ മലപ്പുറം സ്വദേശിയെ കൊന്നതാണെന്നാണ് നിഗമനം.
2017 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്ത് നിന്നും കൈകളും തലയോട്ടിയും പൊലീസിന് ലഭിക്കുന്നത്. തിരുവമ്പാടിയിലെ എസ്റ്റേറ്റില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. മുക്കം പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി ഉണ്ടാകാതിരുന്നതോടെ, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
യാതൊരു തുമ്പും ഇല്ലാതിരുന്ന കേസില്‍ ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധനകളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത രേഖാചിത്രം തയ്യാറാക്കി. ഈ ചിത്രങ്ങള്‍ പരമാവധി ജനങ്ങളുടെ ശ്രദ്ധയിലേക്ക് വിട്ടു. തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് പൊലീസിന് ചില വിളികള്‍ ലഭിച്ചു. എന്നാല്‍ ഈ വിളികളില്‍ ഒന്നും കൊല്ലപ്പെട്ട ആളിലേക്ക് എത്താനുള്ള വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഒരാല്‍ ക്രൈംബ്രാഞ്ചിന്റെ വലയിലായതായാണ് വിവരം. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒരു കൊലയില്‍ കൂടി ഇയാള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് കൊലപ്പെട്ടതെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ