'ഞാന്‍ റബര്‍ സ്റ്റാംപ് അല്ല' ; സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ 

ആരും ഭരണഘടനയ്ക്കും നിയമത്തിനും അതീതരല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ പോവുന്നില്ല
ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍
ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍


തിരുവനന്തപുരം: വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാരുമായി പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ ചേരാനിരിക്കെ ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് എന്തിനെന്ന വ്യക്തതയാണ് താന്‍ സര്‍ക്കാരിനോട ആരാഞ്ഞിരിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആരും ഭരണഘടനയ്ക്കും നിയമത്തിനും അതീതരല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ പോവുന്നില്ല. താന്‍ റബര്‍ സ്റ്റാംപ് അല്ലെന്നും, പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞു. 

നിയമസഭ ചേരാന്‍ ദിവസം മാത്രമുള്ളപ്പോള്‍ ഇത്തരമൊരു ഓര്‍ഡിനന്‍സ് ഇറക്കുന്നത് എന്തിനാണ്? ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വ്യക്തത തേടിയിട്ടുണ്ട്. സര്‍ക്കാരുമായി കലഹത്തിനില്ല. എന്നാല്‍ എല്ലാവരും ഭരണഘടനയ്ക്കും നിയമത്തിനും താഴെയാണ്. അതിന് അതീതരാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അംഗീകരിക്കാനാവില്ല. ഒരു കാര്യം വ്യക്തമാക്കാം, താന്‍ റബര്‍ സ്റ്റാംപ് അല്ല- ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കുന്നതിനു മുമ്പ് തനിക്ക് അതുമായി ബന്ധപ്പെട്ട് തൃപ്തി വരേണ്ടതുണ്ട്. 

എന്തുകൊണ്ടാണ് സര്‍ക്കാരിനോട് വ്യക്തത ആരാഞ്ഞതെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യങ്ങള്‍ പരസ്യമായി ഉന്നയിക്കാന്‍ താത്പര്യമില്ല. മന്ത്രിയും ഇക്കാര്യം പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പാടില്ലായിരുന്നെന്ന്, എകെ ബാലന്റെ വാര്‍ത്താ സമ്മേളനം പരാമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്ത ശേഷം മാധ്യപ്രവര്‍ത്തകര്‍ ആരാഞ്ഞാല്‍ എന്തുകൊണ്ടാണ് വ്യക്തത ആരാഞ്ഞതെന്നു വെളിപ്പെടുത്താമെന്ന് ഗവര്‍ണര്‍ അറിയിച്ചു. 

പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനോടുള്ള തന്റെ എതിര്‍പ്പില്‍ മാറ്റമില്ല. എന്നാല്‍ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സര്‍ക്കാരിന്റെ അവകാശത്തെ താന്‍ മാനിക്കുന്നു. അതിനോട് എതിര്‍പ്പില്ല. പക്ഷേ സംസ്ഥാനത്തിന്റെ ഭരണത്തലവനായ താന്‍ പത്രങ്ങളില്‍നിന്നാണ് സര്‍ക്കാരിന്റെ നീക്കം അറിഞ്ഞത്. ഇക്കാര്യം സര്‍ക്കാരിന് തന്നെ അറിയിക്കാമായിരുന്നെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത് അധികാരപരിധി ലംഘിക്കലാണ്. ഭരണഘടന ഓരോന്നിനും അധികാരങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതു മറികടന്നാണ് പ്രമേയം പാസാക്കിയതെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com