മാധ്യമപ്രവര്‍ത്തകനാണോ? മദ്യപിച്ചിട്ടുണ്ടോ? ; ടിപി സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ബഹളം, തര്‍ക്കം

മാധ്യമപ്രവര്‍ത്തകനാണോ? മദ്യപിച്ചിട്ടുണ്ടോ? ; ടിപി സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനത്തില്‍ ബഹളം, തര്‍ക്കം
ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബഹളവും വാക്കുതര്‍ക്കവും. ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട് താങ്കള്‍ മദ്യപിച്ചിട്ടുണ്ടോ, മാധ്യമപ്രവര്‍ത്തകനാണോ എന്നെല്ലാം സെന്‍കുമാര്‍ തിരിച്ചുചോദിച്ചു. ഇതിനിടെ ഏതാനും പേര്‍ മാധ്യമ പ്രവര്‍ത്തകനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ ബഹളം മൂത്തു. തുടര്‍ന്ന് മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ട് ബഹളം ശാന്തമാക്കുകയായിരുന്നു. 

വെള്ളാപ്പള്ളി നടേശന്‍ 1600 കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്ന് സെന്‍കുമാര്‍ ആരോപിച്ചു. കോളജ്, സ്‌കൂള്‍ പ്രവേശനത്തിനും നിയമനത്തിനുമായി വാങ്ങിയ 1600 കോടി രൂപയ്ക്കു കണക്കുകളില്ലെന്ന് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദരിദ്ര സമൂഹമായ ഈഴവരെ പിഴിഞ്ഞു പണമുണ്ടാക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതംമാറ്റം നടന്നിട്ടുള്ളത് ഈഴവ, തിയ്യ വിഭാഗങ്ങളിലാണ്. അതിനു കാരണം ഈ വിഭാഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യമാണ്. ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യൂണിയന് ആയിട്ടില്ല. മൈക്രോഫിനാന്‍സ് നടത്തിപ്പിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന്് സെന്‍കുമാര്‍ പറഞ്ഞു. മൈക്രോഫിനാന്‍സ് വായ്പയ്ക്ക് അധികമായി വാങ്ങിയ പലിശ എവിടെപ്പോയെന്ന് സെന്‍കുമാര്‍ ചോദിച്ചു.

വ്യാജ വോട്ടിലൂടെയാണ് വെള്ളാപ്പള്ളി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. എസ്എന്‍ഡിപി യൂണിയന്റെ ആയിരത്തോളം ശാഖകളെങ്കിലും വ്യാജമാണ്. കാല്‍നൂറ്റാണ്ടായി ഒരു കുടംബം മാത്രമാണ് ഭരിക്കുന്നത്. എതിര്‍പ്പു പ്രകടിപ്പിക്കുന്ന യൂണിയനുകളെ പിരിച്ചുവിടുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ഇത്തവണ വെള്ളാപ്പള്ളിയും കുടുംബവും മാറിനില്‍ക്കണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പട്ടു. സുതാര്യമായ തെരഞ്ഞടുപ്പിലൂടെ വെള്ളാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടാല്‍ അംഗീകരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

സുഭാഷ് വാസുവിന് ഒപ്പമാണ് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com