ഗവര്‍ണര്‍ തരംതാഴരുത്, ഇല്ലാത്ത അവകാശങ്ങള്‍ ഉണ്ടെന്ന് പറയരുത്: കാനം രാജേന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഗവര്‍ണറും സര്‍ക്കാരുമായുളള ഭിന്നത രൂക്ഷമാകുന്നതിനിടെ, ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
ഗവര്‍ണര്‍ തരംതാഴരുത്, ഇല്ലാത്ത അവകാശങ്ങള്‍ ഉണ്ടെന്ന് പറയരുത്: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഗവര്‍ണറും സര്‍ക്കാരുമായുളള ഭിന്നത രൂക്ഷമാകുന്നതിനിടെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ തരംതാഴരുതെന്ന് കുറ്റപ്പെടുത്തിയ കാനം, ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യത്തിലെ അനാരോഗ്യ പ്രവണതയാണെന്നും ഓര്‍മ്മിപ്പിച്ചു. തന്നെ അറിയിക്കാതെ പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കേയാണ് കാനത്തിന്റെ പ്രതികരണം.

ഇല്ലാത്ത അവകാശങ്ങള്‍ ഉണ്ടെന്ന് പറയേണ്ട കാര്യമില്ലെന്നും സുപ്രീംകോടതിയെ സമീപിക്കും മുന്‍പ് ഗവര്‍ണറുടെ അനുവാദം വേണ്ടെന്നും കാനം പറഞ്ഞു. ഭരണഘടനയുടെ 131-ാം അനുഛേദത്തില്‍ ഇക്കാര്യം വ്യക്തമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഇതിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ല. ജുഡീഷ്യല്‍ കാര്യങ്ങളില്‍ മാത്രം ഗവര്‍ണറുടെ അനുമതി തേടിയാല്‍ മതിയെന്നും കാനം പറഞ്ഞു. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുളള വിഷയമാണ്. സംസ്ഥാന സര്‍ക്കാരും ഭരണഘടന പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും കാനം ഓര്‍മ്മിപ്പിച്ചു. 

തന്നെ അറിയിക്കാതെ പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചട്ട ലംഘനമാണെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയില്‍നിന്നു റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ റൂള്‍സ് ഓഫ് ബിസിനസ് വായിച്ചാണ് ഗവര്‍ണര്‍ തന്റെ നിലപാട് വിശദീകരിച്ചത്. നിയമനടപടികള്‍ സ്വീകരിക്കും മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്ന് റൂള്‍സ് ഓഫ് ബിസിനസില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇതു ലംഘിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടും. ഉദ്യോഗസ്ഥരല്ല, മുഖ്യമന്ത്രിയാണ് തനിക്കു വിശദീകരണം നല്‍കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനാ സംവിധാനങ്ങളും നിയമവാഴ്ചയും ഉറപ്പാക്കുകയാണ് തന്റെ കര്‍ത്തവ്യം. ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തൊക്കെയെന്ന് ഭരണഘടനയിലും നിരവധി സുപ്രീം കോടതി വിധികളിലും വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന്, മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസംഗത്തിനു മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ അധികാരത്തെ മറികടന്നു പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്കാവില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടിഷ് കാലത്തേതു പോലെ നിയമസഭയ്ക്കു മേല്‍ ഒരു റസിഡന്റിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രസംഗിച്ചിരുന്നു.

ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും താഴെയാണ് എല്ലാവരും. അത് ഉറപ്പാക്കുകയാണ് തന്റെ ജോലി. അത് ഉറപ്പാക്കുക തന്നെ ചെയ്യുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം നിയമസഭ പ്രമേയം പാസാക്കിയതിന് എതിരായ വിമര്‍ശനം ഗവര്‍ണര്‍ ആവര്‍ത്തിച്ചു. അധികാരമില്ലാത്ത കാര്യമാണ് നിയമസഭ ചെയ്തത്. രാഷ്ട്രപതി ഒപ്പിട്ടു രാജ്യത്തിന്റെ നിയമമായി മാറിയ കാര്യത്തെ സംരക്ഷിക്കല്‍ തന്റെ ഉത്തരവാദിത്തമാണ്. താന്‍ സര്‍ക്കാരിന്റെയല്ല, രാഷ്ട്രപതിയുടെ പ്രതിനിധിയാണ് ഗവര്‍ണര്‍ പറഞ്ഞു.

തനിക്കെതിരെ കേരളത്തിലെ നേതാക്കള്‍ പല പ്രസ്താവനകളും നടത്തുന്നുണ്ട്. അതിനൊന്നും മറുപടി പറയുന്നില്ല. ഇതിനെല്ലാം അപ്പുറത്ത് കേരളത്തിലെ ജനങ്ങള്‍ വലിയ സ്‌നേഹമാണ് തന്നോടു പ്രകടിപ്പിക്കുന്നത്. കേരളീയര്‍ വലിയ രാജ്യസ്‌നേഹികളാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com