മൊബൈലില്‍ കണ്ട അതേ ആള്‍ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍; എസ്‌ഐയെ കണ്ട് ഓടി; ഭാര്യയെ കൊന്നായാളെ സാഹസികമായി പിടികൂടി

കുറ്റി താടിയും മീശയും ഉണ്ടായിരുന്ന ഗുണശേഖരന്‍ തിരിച്ചറിയാതിരിക്കാന്‍ തല മൊട്ടയടിച്ചു ക്ലീന്‍ ഷേവും ചെയ്തിരുന്നു
മൊബൈലില്‍ കണ്ട അതേ ആള്‍ കൊല്ലം റെയില്‍വെ സ്റ്റേഷനില്‍; എസ്‌ഐയെ കണ്ട് ഓടി; ഭാര്യയെ കൊന്നായാളെ സാഹസികമായി പിടികൂടി

കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതിയെ എസ്‌ഐ സാഹസികമായി പിടികൂടി. കൊല്ലത്തുവെച്ചാണ് പിടികൂടിയത്. പ്രതിയുടെ ചിത്രം നേരത്തെ മൊബൈലില്‍ കണ്ടതാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. റെയില്‍വെ സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ മുന്നില്‍പ്പെട്ട പ്രതി ഓടുകയായിരുന്നു. പിന്നാലെ ഓടി പിടികൂടുകയായിരന്നു. 

തമിഴ്‌നാട്ടില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം  മുങ്ങിയ പ്രതി പൊങ്ങുന്നത് കൊല്ലത്താണ്.  പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനു തുണയായതാവട്ടെ, തമിഴ്‌നാട് പൊലീസ് മണിക്കൂറുകള്‍ക്കു മുന്‍പ് കൈമാറിയ പ്രതിയുടെ ചിത്രം.തമിഴ്‌നാട്ടിലെ രാജപാളയത്ത് ഭാര്യ പളനിയമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗുണശേഖരനെയാണു കൊല്ലം റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ നിന്നും ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു കൊലപാതകം. അതിനു ശേഷം രാജപാളയത്തുനിന്നു മുങ്ങിയ ഗുണശേഖരന്‍ 13ാം തീയതി മുതല്‍ കൊല്ലത്തുണ്ടായിരുന്നതായാണ് വിവരം.

തമിഴ്‌നാട് പൊലീസ് ഇന്നലെ രാവിലെ കൊല്ലത്തെത്തി സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണനു പ്രതിയുടെ ചിത്രം കൈമാറി. കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഈസ്റ്റ് പൊലീസ് തിരിച്ചില്‍ തുടരവെയാണ്, റയില്‍വേ സ്‌റ്റേഷനു സമീപം വച്ചു പട്രോളിങ് നടത്തുകയായിരുന്ന ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. ബിജുവിന്റെ കണ്ണില്‍  ഗുണശേഖരന്‍ പെടുന്നത്. രാവിലെ പ്രതിയുടെ ഫോട്ടോ കണ്ട ഇന്‍സ്‌പെക്ടര്‍ ബിജു, ജീപ്പ് പിന്നോട്ടെടുത്ത് എത്തിയപ്പോഴേക്കും ഗുണശേഖരന്‍ അതിവേഗം ഓടി. ജീപ്പില്‍ നിന്നിറങ്ങി ബിജുവും സംഘവും പിന്നാലെ ഓടി പ്രതിയെ കീഴ്‌പ്പെടുത്തി.

ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷന്റെ നേതൃത്വത്തില്‍ അറസ്റ്റു രേഖപ്പെടുത്തി പ്രതിയെ തമിഴ്‌നാട് പൊലീസ് സംഘത്തിനു കൈമാറി. കുറ്റി താടിയും മീശയും ഉണ്ടായിരുന്ന ഗുണശേഖരന്‍ തിരിച്ചറിയാതിരിക്കാന്‍ തല മൊട്ടയടിച്ചു ക്ലീന്‍ ഷേവും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com