ലൈലാമണിയെ ഉപേക്ഷിക്കാന്‍ മുന്‍പും ശ്രമം, കാറില്‍ ഇരുത്തി രണ്ടാം ഭര്‍ത്താവ് കടന്നുകളയാന്‍ ശ്രമിച്ചു; രക്ഷയായത് പൊലീസ് ഇടപെടല്‍

അടിമാലിയില്‍ പൂട്ടിയിട്ട കാറില്‍ കണ്ടെത്തിയ വീട്ടമ്മയെ ഭര്‍ത്താവ് മാത്യൂ ഇതിന് മുന്‍പും ഉപേക്ഷിക്കാന്‍ ശ്രമിച്ചതായി പൊലീസ്
ലൈലാമണിയെ ഉപേക്ഷിക്കാന്‍ മുന്‍പും ശ്രമം, കാറില്‍ ഇരുത്തി രണ്ടാം ഭര്‍ത്താവ് കടന്നുകളയാന്‍ ശ്രമിച്ചു; രക്ഷയായത് പൊലീസ് ഇടപെടല്‍

കട്ടപ്പന: അടിമാലിയില്‍ പൂട്ടിയിട്ട കാറില്‍ കണ്ടെത്തിയ വീട്ടമ്മയെ ഭര്‍ത്താവ് മാത്യൂ ഇതിന് മുന്‍പും ഉപേക്ഷിക്കാന്‍ ശ്രമിച്ചതായി പൊലീസ്. ഏതാനും വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് വച്ച് കാറില്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍ രണ്ടാം ഭര്‍ത്താവ് ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ ലൈലാ മണിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മകന്‍ മഞ്ജിത്ത് സമ്മതിച്ചു. അതിനിടെ, മാത്യുവിനെ കണ്ടെത്തുന്നതിനുളള ശ്രമം പൊലീസ് ഊര്‍ജിതമായി തുടരുന്നു. 

കഴിഞ്ഞദിവസമാണ് അടിമാലി ടൗണിന് സമീപം ദേശീയ പാതയില്‍ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി വയനാട് സ്വദേശിനിയായ ലൈലാമണി(55) കാറില്‍ കഴിയുകയായിരുന്നു. ഒരു ഭാഗം തളര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ നടത്തിയ അന്വേഷണത്തിലാണ് രണ്ടാം ഭര്‍ത്താവായ മാത്യൂവിനെ കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. 

ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് 2014ലാണ് മാത്യൂവും ഒന്നിച്ച് ലൈലാമണി ജീവിക്കാന്‍ തുടങ്ങിയത്. ഇവര്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.ഏതാനും വര്‍ഷം മുന്‍പാണ് ലൈലാമണിയെ ഉപേക്ഷിക്കാനുളള ആദ്യ ശ്രമം മാത്യൂ നടത്തിയത്. തിരുവനന്തപുരത്ത് വെഞ്ഞാറുമൂട് വച്ച് ലൈലാ മണിയെ ഉപേക്ഷിച്ച് കടന്നുകളയാനാണ് മാത്യൂ ശ്രമിച്ചത്. എന്നാല്‍ പൊലീസ് ഇടപെട്ട് ബന്ധുക്കളെ കണ്ടെത്തി മാത്യൂവിന് ഒപ്പം ലൈലാമണിയെ പറഞ്ഞയച്ചു.

പൂട്ടിയിട്ട കാറില്‍ ഉപേക്ഷിച്ച നിലയില്‍ വീട്ടമ്മയെ കണ്ടെത്തിയ ആദ്യ മണിക്കൂറുകളില്‍ പൊലീസ് കരുതിയിരുന്നത് മാത്യൂവിന് ഏതെങ്കിലും സംഭവിച്ചുകാണുമെന്നാണ്. എന്നാല്‍ ഇന്ന് ലൈലാമണിയുടെ ഒന്നാം ഭര്‍ത്താവിലെ മകന്‍ അമ്മയെ തേടി അടിമാലിയില്‍ എത്തിയപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. രണ്ടാം ഭര്‍ത്താവ് മനഃപൂര്‍വ്വം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന് മകന്‍ മഞ്ജിത്തിന്റെ മൊഴിയില്‍ നിന്നുമാണ് പൊലീസ് തിരിച്ചറിഞ്ഞത്. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് മാത്യൂവിന് വേണ്ടിയുളള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം അമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ തയ്യാറാണെന്ന് മകന്‍ പറഞ്ഞതായി പൊലീസ് പറയുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ പൊലീസ് എടുത്തിട്ടില്ല. അമ്മയുടെ അഭിപ്രായം കൂടി ആരാഞ്ഞ് തീരുമാനം എടുക്കാനുളള നീക്കത്തിലാണ് പൊലീസ് എന്നാണ് അറിയുന്നത്. 

കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവര്‍മാരാണ് കാറില്‍ വീട്ടമ്മയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

താനും ഭര്‍ത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയില്‍ കാറില്‍ നിന്ന് ഇറങ്ങി പോയ ഭര്‍ത്താവ് പിന്നെ തിരിച്ച് വന്നില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്. ഇവരുടെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. വാഹനത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ പൊലീസ് വിളിച്ചെങ്കിലും പൊലീസാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടാക്കുകയായിരുന്നു. മാത്യുവിന്റെ നമ്പറാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com