ഒറ്റരാത്രി കൊണ്ട് മാധവ് ഒറ്റയ്ക്കായി, അച്ഛനും അമ്മയും കൂടപ്പിറപ്പും യാത്രയായ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് പിഞ്ചുബാലന്‍, നേപ്പാള്‍ അപകടത്തിലെ വേദനിപ്പിക്കുന്ന ചിത്രം

കേരളത്തില്‍ നിന്ന് നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ കുടുംബങ്ങളുടെ ദുരന്തവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും
ഒറ്റരാത്രി കൊണ്ട് മാധവ് ഒറ്റയ്ക്കായി, അച്ഛനും അമ്മയും കൂടപ്പിറപ്പും യാത്രയായ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് പിഞ്ചുബാലന്‍, നേപ്പാള്‍ അപകടത്തിലെ വേദനിപ്പിക്കുന്ന ചിത്രം

കഠ്മണ്ഡു: കേരളത്തില്‍ നിന്ന് നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ കുടുംബങ്ങളുടെ ദുരന്തവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. തിരുവനന്തപുരം കോഴിക്കോട് സ്വദേശികളായ എട്ടുപേരെയാണ് മുറിയില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ തണുപ്പ് അകറ്റാന്‍ ഉപയോഗിച്ച ഗ്യാസ് ഹീറ്ററിലെ വാതകം ചോര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രവീണ്‍ കുമാറിന്റെയും രഞ്ജിത് കുമാറിന്റെയും കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത്തിന്റെ മകന്‍ മാധവ് രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോള്‍ അടുത്തമുറിയില്‍ ആയിരുന്നതാണ് മാധവിന് തുണയായത്.

ദുബായില്‍ എന്‍ജിനീയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ ശശി(34), ഇവരുടെ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് ശരണ്യ നായര്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് അടുത്തോലത്ത് പുനത്തില്‍ ടി ബി രഞ്ജിത് കുമാര്‍ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരന്‍ (34) ഇവരുടെ മകന്‍ വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. വിനോദയാത്രാസംഘത്തില്‍ 15 പേരുണ്ടായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കു പോയത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നായിരുന്നു ഇവരുടെ യാത്ര. യാത്രകളെ സ്‌നേഹിച്ചിരുന്നയാളാണ് പ്രവീണെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബവുമായി പലയിടങ്ങളിലും എപ്പോഴും യാത്ര പോകുന്നയാള്‍. അത്തരമൊരു കുടുംബയാത്രയായിരുന്നു നേപ്പാളിലേക്ക് നടത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.

ഇന്ന് രാവിലെ നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിന് 56 കിലോമീറ്റര്‍ അകലെയുളള ദമാനിലാണ് സംഭവം. 15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘം ഇന്നലെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തത്. നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു.രാവിലെ വാതിലില്‍ തട്ടിനോക്കുമ്പോള്‍ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അതിനാല്‍ മുറിയിലേക്ക് പുറത്തുനിന്നുളള വായുസഞ്ചാരം കടക്കാത്ത സ്ഥിതിയായിരുന്നുവെന്ന് മാനേജര്‍ പറയുന്നു. ഗ്യാസ് ഹീറ്ററില്‍ നിന്നുളള വാതകം ശ്വസിച്ചാണ് ഇവര്‍ക്ക് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി നേപ്പാള്‍ പൊലീസ് അറിയിച്ചു.

രാവിലെ സംഘത്തിലെ മറ്റുള്ളവര്‍ മുറിയില്‍ പോയസമയത്താണ് എട്ടുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ധംബരാഹിയിലെ എച്ച് എ എം എസ് ആശുപത്രിയിലെത്തിച്ചു. രാവിലെ 10.40 നും 11.30നുമാണ് എട്ടുപേരെയും ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ മരണം സംഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ നോര്‍ക്കയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com