വിദേശത്ത് നഴ്സ് ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായി പരാതി; പ്രതികൾ ഒളിവിൽ

കുവൈത്ത്, ഷാർജ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നഴ്സായി ജോലി നൽകാമെന്നായിരുന്നു വാ​ഗ്ദാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വിദേശ രാജ്യങ്ങളിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായി പരാതി. കുവൈത്ത്, ഷാർജ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നഴ്സായി ജോലി നൽകാമെന്നായിരുന്നു വാ​ഗ്ദാനം. പനമ്പിള്ളി നഗറിലുള്ള ജോർജ്  ഇന്റർനാഷനൽ കൺസൽറ്റന്റ് ഏജൻസിക്കെതിരെ 2017 മുതൽ പണം നൽകിയ 102 പേരാണു പരാതിയുമായെത്തിയത്.  

അതിനിടെ പണം തിരികെ നൽകാം എന്നു വിശ്വസിപ്പിച്ചു ഇന്നലെ തട്ടിപ്പിനിരയായവരെ ഏജൻസി വിളിച്ചു വരുത്തി. എന്നാൽ പണം അവർക്ക് ലഭിച്ചില്ല. പണം കിട്ടാതെ വന്നതിനെ തുടർന്ന് ഉദ്യോഗാർഥികൾ ഏജൻസിക്ക് മുന്നിൽ ധർണ നടത്തി.

ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. മൂന്ന് വർഷമായിട്ടും ജോലി ലഭിക്കാത്തവർ പണം തിരികെ ആവശ്യപ്പെട്ടു. അതും കിട്ടാതെ വന്നപ്പോൾ തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പണം ആവശ്യപ്പെട്ട കുറച്ചു പേർക്ക് ഏജൻസി ചെക്കുകൾ നൽകിയിരുന്നു. എന്നാൽ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്കുകൾ മടങ്ങി. ഉദ്യോഗാർഥികളിൽ പലരുടെയും സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും ഏജൻസിയുടെ കൈവശമാണ്. പണം കൂടുതൽ നൽകിയവരിൽ ചിലരെ വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് അയച്ചിരുന്നു. എന്നാൽ‌ ഇവർക്കാർക്കും ജോലി ലഭിച്ചില്ല.

റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ പ്രതികൾ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ ലൈസൻസികളായ കണ്ണൂർ ഇരിട്ടി സ്വദേശി ലിസി ജോർജ്, ഭർത്താവ് ജോർജ് ജോസ് എന്നിവർ തൊടുപുഴ സ്വദേശി ഉദയൻ, കോട്ടയം സ്വദേശികളായ ജയ്സൺ, വിൻസന്റ് മാത്യു, ഇടുക്കി സ്വദേശി വിനീത വർഗീസ് എന്നിവർക്കു സ്ഥാപനം നടത്തുന്നതിനു കരാർ കൊടുത്തിരിക്കുകയാണ്. കരാറെടുത്തവർ ഉദ്യോഗാർഥികളിൽ നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയ ശേഷം മുങ്ങുകയായിരുന്നു.

അതിനിടെ പരാതിക്കാർ ഓഫിസിലെത്തി പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതോടെ ലൈസൻസി സ്ഥാപനം നടത്തുന്നതിനു പൊലീസ് സുരക്ഷ തേടി കോടതിയെ സമീപിക്കുകയും അത് അനുവദിക്കുകയും ചെയ്തു. ഉദ്യോഗാർഥികൾ എത്തിയപ്പോൾ സ്ഥാപനത്തിലേക്കു പ്രവേശിപ്പിക്കാതെ പൊലീസ് ഇവരെ തടയുകയും ചെയ്തിരുന്നു. എന്നാൽ ലൈസൻസ് ഉടമയും പ്രതിയാണെന്നു കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ഇതിൽ കോടതി വാദം കേൾക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com