മദ്യപിക്കുന്നതിനിടെ ഗ്ലാസില്‍ ഒഴിച്ചുനല്‍കിയത് വിഷം ; മരണമുറപ്പിച്ച് ജെയ്‌മോന്‍ ; ഉറക്കത്തിനിടെ ഹൃദയാഘാതമെന്ന് ഷാഹിറ ; കാളികാവ് ദുരൂഹമരണത്തില്‍ പ്രതികളുടെ മൊഴി പുറത്ത്

മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു
മുഹമ്മദാലി, ഷാഹിറ, ജെയ്‌മോന്‍ എന്നിവര്‍
മുഹമ്മദാലി, ഷാഹിറ, ജെയ്‌മോന്‍ എന്നിവര്‍

മലപ്പുറം : കാളികാവിലെ ഗൃഹനാഥന്‍  മൂച്ചിക്കലില്‍ മരുതത്ത് മുഹമ്മദാലിയെ വിഷം കൊടുത്ത് കൊന്നതാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ മുഹമ്മദാലിയെ വിഷം കൊടുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്. കേസില്‍ മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ ഷാഹിറയെ(42)യും കാമുകന്‍ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോനെ(37)യും മലപ്പുറം ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

2018 സെപ്റ്റംബര്‍ 21നാണ് മുഹമ്മദാലി കൊല്ലപ്പെടുന്നത്. അന്നുരാത്രി അയല്‍വാസി ജെയ്‌മോനൊപ്പം ഇയാള്‍ വീടിന്റെ ടെറസില്‍വച്ചു മദ്യപിച്ചിരുന്നു. ഇടയ്ക്ക് മദ്യത്തിനു പകരം ഗ്ലാസില്‍ വിഷം ഒഴിച്ചു നല്‍കിയെന്നാണ് ജെയ്‌മോന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം ഷാഹിറയുടെ സഹായത്തോടെ മുഹമ്മദാലിയുടെ ശരീരവും വസ്ത്രങ്ങളും വൃത്തിയാക്കി കട്ടിലില്‍ കിടത്തി. ഇതിനുശേഷമാണ് ജെയ്‌മോന്‍ പോയത്.

പിറ്റേന്നു പുലര്‍ച്ചെ അടുത്തു താമസിച്ചിരുന്ന ബന്ധുക്കളെ വിളിച്ച് ഷാഹിറ മുഹമ്മദാലിയുടെ മരണവിവരം അറിയിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഭാര്യ ഷാഹിറ ബന്ധുക്കളോട് പറഞ്ഞത്. ഷാഹിറയുടെ വാക്കുകള്‍ അവര്‍ അവിശ്വസിച്ചില്ല. എന്നാല്‍, മരണം കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞപ്പോള്‍ ഉമ്മുല്‍ ഷാഹിറയെയും മക്കളെയും കാണാതായതോടെയാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.

തുടര്‍ന്ന് മുഹമ്മദാലിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു. മുഹമ്മദാലിയുടെ രണ്ടാം ഭാര്യയാണ് ഉമ്മുല്‍ ഷാഹിറ. ഷാഹിറയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം മൂച്ചിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു മുഹമ്മദാലി താമസിച്ചിരുന്നത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച ശിവകാശിയിലെത്തിയ പൊലീസ് സംഘം ഷാഹിറയെയും രണ്ടു മക്കളെയും കണ്ടെത്തിയിരുന്നു. അന്നു കടന്നുകളഞ്ഞ ജെയ്‌മോനെ ഇന്നലെ ഡിണ്ടിഗലില്‍ വച്ചു പൊലീസ് പിടികൂടി.  കോടതിയില്‍ ഹാജരാക്കിയ ഉമ്മുല്‍ ഷാഹിറയെ റിമാന്‍ഡ് ചെയ്തു. കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com