'യോജിച്ച് നില്‍ക്കാനുള്ള സദ്ബുദ്ധി നിങ്ങള്‍ക്ക് ഉണ്ടാകട്ടെ'; സംയുക്തസമരത്തിന് പ്രതിപക്ഷത്തിനെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി

സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ഭരണഘടനയെ സാക്ഷി നിര്‍ത്തിയാണ്, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ലെന്നും മുഖ്യമന്ത്രി
'യോജിച്ച് നില്‍ക്കാനുള്ള സദ്ബുദ്ധി നിങ്ങള്‍ക്ക് ഉണ്ടാകട്ടെ'; സംയുക്തസമരത്തിന് പ്രതിപക്ഷത്തിനെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ ഉണ്ടാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍പിആറിനുള്ള എന്യൂമറേഷന്‍ പ്രവര്‍ത്തനം കേരളത്തില്‍ നടത്തില്ലെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ഭരണഘടനയെ സാക്ഷി നിര്‍ത്തിയാണ്, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനും സുപ്രീംകോടതിയെ സമീപിക്കുകയും ചെയതതിന് പിന്നാലെ സെന്‍സസിലും എന്‍പിആറിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെന്‍സസ് കമ്മീഷണറെ അറിയിക്കും. വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ വിവരങ്ങള്‍ എന്നീ ചോദ്യങ്ങള്‍ ഒഴിവാക്കിയാകും സെന്‍സസുമായുള്ള സഹകരിക്കല്‍. ഈ രണ്ട് ചോദ്യങ്ങളും അനാവശ്യമാണെന്നനും പൗരത്വ രജിസ്റ്ററിലേക്ക് നയിക്കാനിടയുണ്ടെന്നും കണക്കാക്കിയാണ് തീരുമാനം.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ച ഉന്നത തലയോഗത്തില്‍ എന്‍പിആറില്‍ കേരളത്തിനൊപ്പം രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു. ബംഗാള്‍ ആകട്ടെ യോഗം തന്നെ ബഹിഷ്‌ക്കരിച്ചു. ജനസംഖ്യാ രജിസ്റ്റര്‍ നിര്‍ത്തിവെച്ചെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടും ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവുകളിറക്കി മുന്നോട്ട് പോയത് വിവാദത്തിലായിരുന്നു. പ്രതിപക്ഷം ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് മന്ത്രിസഭാ യോഗം തന്നെ എന്‍പിആര്‍ വേണ്ടെന്ന് തീരുമാനിച്ചത്.

്അതേസമയം സിഎഎയ്‌ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷത്തെ മുഖ്യമന്ത്രി വീണ്ടും ക്ഷണിച്ചു. യോജിച്ച് നില്‍ക്കാനുള്ള സദ്ബുദ്ധി നിങ്ങള്‍ക്ക് ഉണ്ടാകട്ടെയെന്നാണ് അഭ്യര്‍ത്ഥന. എല്ലാവരും ഒന്നിച്ചാല്‍ മഹാശക്തിയാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com