പുട്ടും മുട്ടക്കറിയും മാത്രമല്ല, റെയില്‍വേ മെനുവില്‍ ഇനി മീന്‍കറിയും ; ബോണസെന്ന് ഹൈബി ഈഡന്‍ ; വില ഇരട്ടി

പുനഃസ്ഥാപിക്കപ്പെടുന്ന കേരളീയ വിഭവങ്ങളുടെ വില ഇരട്ടിയാക്കിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങള്‍ തിരിച്ചെത്തുമ്പോള്‍ ഒപ്പം ഒരു സന്തോഷവാര്‍ത്തയും. സാധാരണക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ ഫിഷ് കറി ഊണ് കൂടി ഇനി മുതല്‍ റെയില്‍വേയില്‍ നിന്ന് ലഭിക്കും. ഐആര്‍സിടിസി ഇക്കാര്യം അറിയിച്ചതായി എറണാകുളം എംപി ഹൈബി ഈഡന്‍ അറിയിച്ചു.

യാത്രക്കാരുടെ ഇഷ്ടഭക്ഷണങ്ങളായ പഴംപൊരി, സുഖിയന്‍, അപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, പുട്ട്, മുട്ടക്കറി, പൊറോട്ട, ദോശ തുടങ്ങിയ വിഭവങ്ങളാണു റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയത്. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ തീരുമാനം പിന്‍വലിക്കണമെന്നും മെനുവില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈബി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഐആര്‍സിടിസി ചെയര്‍മാനും കത്തയച്ചു.

ഈ കത്തിനുള്ള മറുപടിയിലാണ് കേരളീയ ഭക്ഷണ വിഭവങ്ങള്‍ റെയില്‍വേ പുനഃസ്ഥാപിക്കുമെന്ന് ഐആര്‍സിടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി മാള്‍ വ്യക്തമാക്കിയത്. അതേസമയം പുനഃസ്ഥാപിക്കപ്പെടുന്ന കേരളീയ വിഭവങ്ങളുടെ വില ഇരട്ടിയാക്കിയിട്ടുണ്ട്. ഊണിന്റെ വില 35ല്‍ നിന്ന് 70 ആയും വട അടക്കമുള്ള ചെറുകടികളുടെ വില എട്ടുരൂപയില്‍ നിന്നും 15 രൂപ ആയും വര്‍ധിപ്പിച്ചിട്ടുണ്ട്.

വില വര്‍ധനയും പുനഃപരിശോധിക്കണമെന്ന് ബൈബി ഈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിലയുടെ കാര്യം പരിശോധിക്കാമെന്ന് ഐആര്‍സിടിസി എംഡി എംപി മാള്‍ അറിയിച്ചതായും ബൈബി വ്യക്തമാക്കിയിട്ടുണ്ട്. മീന്‍ കറി ഊണിന്റെ നിര്‍ദേശം റെയില്‍വേ ബോര്‍ഡിന് അയച്ചതായും, രണ്ടു മൂന്നു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും ഐആര്‍സിടിസി എറണാകുളം റീജിയണല്‍ മാനേജര്‍ ശ്രീകുമാര്‍ സദാനന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com