നടിമാര്‍ക്കൊപ്പം 'ഉല്ലാസയാത്ര' ;  'സഹായ'വുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ; അനീഷിന്റെ ആഡംബര ജീവിതവും അന്വേഷിക്കുന്നു

തട്ടിപ്പിലൂടെ ലഭിച്ച പണമൊക്കെ ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും അനീഷ് ഉപയോഗിച്ചിരുന്നുവെന്നാണ് വിലയിരുത്തല്‍
നടിമാര്‍ക്കൊപ്പം 'ഉല്ലാസയാത്ര' ;  'സഹായ'വുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ; അനീഷിന്റെ ആഡംബര ജീവിതവും അന്വേഷിക്കുന്നു

കൊല്ലം : കശുവണ്ടി ഇറക്കുമതി ചെയ്യാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിച്ച പ്രതി അനീഷ് ബാബു ആഡംബര കാറുകളില്‍ സഞ്ചരിക്കുകയും ആഡംബരജീവിതം നയിക്കുകയും ചെയ്തിരുന്ന വ്യക്തിയാണെന്ന് പൊലീസ്. അനീഷിനെ ശാസ്തമംഗലത്തുള്ള ഫ്ലാറ്റിൽ നിന്നാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം ഉല്ലാസയാത്ര നടത്തി മടങ്ങുമ്പോഴായിരുന്നു അറസ്‌റ്റെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അനീഷിനെതിരേ പൊലീസില്‍ നല്‍കിയ പല പരാതികളിലും നടപടി ഉണ്ടാകാതിരുന്നത് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. റൂറല്‍ എസ് പിക്ക് പരാതി ലഭിച്ചതോടെയാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായത്. കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പങ്കിനെപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

തട്ടിപ്പിലൂടെ ലഭിച്ച പണമൊക്കെ ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും അനീഷ് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തട്ടിച്ചെടുത്ത കോടികള്‍ വിനിയോഗിച്ച് ചില സീരിയല്‍ നടിമാരുമായി അവിഹിത ബന്ധം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സമ്പാദ്യത്തില്‍ നല്ലൊരു പങ്കും ഇത്തരം ആവശ്യങ്ങള്‍ക്കാണ് വിനിയോഗിച്ചിരുന്നത്. ഇടയ്ക്ക് വിദേശ യാത്രകള്‍ക്കും പോകാറുണ്ട്. അടുത്ത സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനെയും ഇത്തരം ഉല്ലാസയാത്രകളില്‍ അനീഷ് കൂടെ കൊണ്ടുപോകാറുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ആഫ്രിക്കയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്നു പറഞ്ഞ് കോടികള്‍ തട്ടിയ കേസിലാണ് അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമ അനീഷ് ബാബു അറസ്റ്റിലായത്. വിവിധ കശുവണ്ടി വ്യാപാരികളില്‍നിന്നായി 50 കോടിയോളം രൂപ ഇയാള്‍ തട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചല്‍ റോയല്‍ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലാണ് അറസ്റ്റ്.

ആഫ്രിക്കയിലെ ടാന്‍സാനിയയില്‍നിന്ന് കേരളത്തിലെ വ്യാപാരികള്‍ക്ക് കശുവണ്ടി ഇറക്കുമതിചെയ്ത് നല്‍കുന്നതായിരുന്നു അനീഷിന്റെ ബിസിനസ്. വിദേശത്തും സ്വദേശത്തുമായി ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷിനെ ശാസ്തമംഗലത്തെ ഫഌറ്റില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെയും കപ്പല്‍ ഏജന്‍സികളുടെയും വ്യാജരേഖകളും തട്ടിപ്പിനായി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com