ബ്രെഡ്ഡില്‍ വിഷം പുരട്ടി ആല്‍ഫൈന് നല്‍കി, വകവരുത്തിയത് കുട്ടി ബാധ്യതയാകുന്നത് ഒഴിവാക്കാന്‍ ; കൂടത്തായിയില്‍ മൂന്നാമത്തെ കുറ്റപത്രവും നല്‍കി

സയനൈഡ് പുരട്ടിയ ബ്രഡ്ഡ് ആല്‍ഫൈന്റെ അമ്മ സിലിയുടെ സഹോദരി ഹാന്‍സിയുടെ കയ്യിലാണ് നല്‍കിയത്
ബ്രെഡ്ഡില്‍ വിഷം പുരട്ടി ആല്‍ഫൈന് നല്‍കി, വകവരുത്തിയത് കുട്ടി ബാധ്യതയാകുന്നത് ഒഴിവാക്കാന്‍ ; കൂടത്തായിയില്‍ മൂന്നാമത്തെ കുറ്റപത്രവും നല്‍കി

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാം കേസിലും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ആല്‍ഫൈന്‍ വധക്കേസിലാണ് താമരശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ചടങ്ങ് നടക്കുന്നതിനിടെ ആല്‍ഫൈന് ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

സയനൈഡ് പുരട്ടിയ ബ്രഡ്ഡ് ആല്‍ഫൈന്റെ അമ്മ സിലിയുടെ സഹോദരി ഹാന്‍സിയുടെ കയ്യിലാണ് നല്‍കിയത്. അവരാണ് കുട്ടിക്ക് ബ്രഡ്ഡ് നല്‍കിയത്. ഇതു കഴിച്ച കുട്ടി വയ്യാതായപ്പോള്‍ ബ്രഡ്ഡ് തൊണ്ടയില്‍ കുടുങ്ങി എന്നാണ് പ്രചരിപ്പിച്ചത്. വിഷം അകത്തുചെന്നാണ് കുട്ടി മരിച്ചതെന്ന് അറിയാതെ, തങ്ങള്‍ നല്‍കിയ ഭക്ഷണം നല്‍കിയപ്പോഴാണല്ലോ കുട്ടിക്ക് മരണം സംഭവിച്ചതെന്ന വിഷമത്തിലായിരുന്നു ബന്ധുക്കളെന്ന് എസ് പി സൈമണ്‍ പറഞ്ഞു.

ഷാജുവിനെ സ്വന്തമാക്കാന്‍ ആല്‍ഫൈന്‍ ബാധ്യതയാകുമെന്ന് കരുതിയാണ് ജോളി കുട്ടിയെ വകവരുത്താന്‍ പദ്ധതിയിട്ടതെന്നും സൈമണ്‍ പറഞ്ഞു. തങ്ങളുടെ നിഗമനം മെഡിക്കല്‍ ബോര്‍ഡ് ശരിവെച്ചെന്നും എസ്പി അറിയിച്ചു. ജോളി ബാഗില്‍ പ്രത്യേക അറയിലാണ് സയനൈഡ് കൊണ്ടുനടന്നിരുന്നതെന്നും എസ്പി പറഞ്ഞു. സാക്ഷി മൊഴികള്‍ അടക്കം കൂട്ടിയോജിപ്പിച്ചാണ് കേസില്‍ നിര്‍ണായ തെളിവ് കണ്ടെത്തിയത്.

500ഓളം പേജുള്ളതാണ് കുറ്റപത്രം. 129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസില്‍ റോയി തോമസിന്റെ സഹോദരന്‍ റോജോ തോമസ് മുഖ്യസാക്ഷിയാണ്. രണ്ടു കേസുകളില്‍ ക്രൈംബ്രാഞ്ച് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com