തിരുവനന്തപുരം: ഒൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ‘സൂര്യസിദ്ധാന്ത’ എന്ന പുസ്തകമാണ് യൂറോപ്പിലെ ബഹിരാകാശ പഠനങ്ങൾക്ക് ആധാരമെന്ന് ഗവർണർ ഡോ. ആരിഫ് മുഹമ്മദ്ഖാൻ. ഇന്ത്യയിൽ നിന്ന് ബാഗ്ദാദിലേക്കും പിന്നീട് സ്പെയിനിലേക്കും എത്തിയ പുസ്തകം എല്ലാ യൂറോപ്യൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ശ്രീചിത്തിരതിരുനാൾ പുരസ്കാരം ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌കൃതത്തിൽ രചിക്കപ്പെട്ട ‘സൂര്യസിദ്ധാന്ത’ ഒൻപതാം നൂറ്റാണ്ടിൽ ബാഗ്ദാദിലേക്കു കൊണ്ടുപോയെന്നും അന്നത്തെ ബാഗ്ദാദ് ഖലീഫ മൻസൂർ ഇതിന്റെ അറബിയിലുള്ള മൊഴിമാറ്റം വായിച്ച് അദ്‌ഭുതപ്പെട്ടുവെന്നും ചരിത്രം വ്യക്തമാക്കുന്നുണ്ട്. ‘സൂര്യസിദ്ധാന്ത’യെക്കുറിച്ച് അറിഞ്ഞ അന്നത്തെ സ്പെയിനിലെ ഭരണാധികാരി വലിയ കൈക്കൂലി നൽകി പുസ്തകത്തിന്റെ അറബിക് പതിപ്പ് കൈക്കലാക്കി. തുടർന്ന് ഇത് എല്ലാ യൂറോപ്യൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇതാണ് യൂറോപ്പിലെ ബഹിരാകാശ പഠനത്തിന്റെ ആധാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിേന്റത് ഒരു പ്രതിഫലനാത്മക പാരമ്പര്യമാണ്. എന്നാൽ, കാലങ്ങളായി നാം പാരമ്പര്യത്തെ മറക്കുന്നവരായി മാറി. ഇത് നമ്മുടെ ശാസ്ത്രീയ സൂചകങ്ങളെയൊക്കെ വെറും മിത്തുകളാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ശ്രീചിത്തിരതിരുനാൾ ട്രസ്റ്റ് ചെയർമാൻ ടിപി ശ്രീനിവാസൻ അധ്യക്ഷനായി. ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ, മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്, ശ്രീചിത്തിരതിരുനാൾ ഗ്രൂപ്പ് മാനേജിങ് ട്രസ്റ്റി പി സതീഷ്‌കുമാർ, ശ്രീചിത്തിരതിരുനാൾ റെസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ പുഷ്പവല്ലി സംബന്ധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ