'ഞങ്ങള്‍ക്കും കണ്ണിചേരണം'; വധുവരന്മാര്‍ വിവാഹവേദിയില്‍ നിന്ന് നേരിട്ട് മഹാശൃംഖലയിലേക്ക് 

'ഞങ്ങള്‍ക്കും കണ്ണിചേരണം'; വധുവരന്മാര്‍ വിവാഹവേദിയില്‍ നിന്ന് നേരിട്ട് മഹാശൃംഖലയിലേക്ക് 

ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ വിവാഹ വേദിയില്‍ നിന്ന് നേരിട്ടാണ് ഇവര്‍ കണ്ണിയായത്

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യമഹാശൃംഖലയില്‍ ആലപ്പുഴയില്‍ അണിചേര്‍ന്ന് വധുവരന്മാരും. ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ വിവാഹ വേദിയില്‍ നിന്ന് നേരിട്ടാണ് ഇവര്‍ കണ്ണിയായത്.

യു പ്രതിഭ എംഎല്‍എയ്‌ക്കൊപ്പമാണ് ഇവര്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തത്. വധുവിന്റേയും വരന്റേയും കുടുംബങ്ങളും പ്രതിഷേധത്തില്‍ അണിചേരാനെത്തി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അടക്കമുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ അണിചേരാനെത്തി. 

ഭരണഘടന സംരക്ഷിക്കുക, പൗരത്വ നിയമഭേദഗതി പിന്‍വലിക്കുക എന്നി മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ കേരളമൊട്ടാകെ മനുഷ്യ മഹാശൃംഖല തീര്‍ത്തത്. കാസര്‍കോട് നിന്ന് ആരംഭിച്ച ശൃംഖല തിരുവനന്തപുരം കളിയിക്കാവിളയില്‍ അവസാനിച്ചു.
കാസര്‍കോട്  സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ശൃംഖലയിലെ ആദ്യ കണ്ണിയായപ്പോള്‍ കളിയിക്കാവിളയില്‍ എം എ ബേബി അവസാന കണ്ണിയായി. തിരുവനന്തപുരം പാളയം രക്താക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അണിനിരന്നു.

എഴുപത് ലക്ഷം പേര്‍ ശൃംഖലയില്‍ പങ്കെടുത്തുവെന്ന് എല്‍ഡിഎഫ് അവകാശപ്പെട്ടു. മൂന്നേകാലോടെ തന്നെ ജനങ്ങള്‍ ദേശീയ പാതയുടെ ഓരങ്ങളില്‍ അണിനിരന്നു. നാല് മണിക്ക് ഭരണഘടനയുടെ ആമുഖം ഒരുമിച്ച് വായിച്ചതിന് ശേഷം, ജനങ്ങള്‍ കൈകോര്‍ത്ത് പിടിച്ച് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചെയ്തു.  

ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമേ സാംസ്‌കാരിക, സിനിമാ, സാഹിത്യ പ്രവര്‍ത്തകരും മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തു. സമസ്ത എപി, ഇകെ വിഭാഗം നേതാക്കളും മുജാഹിദ് വിഭാഗം നേതാക്കളും ശ്യംഖലയില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com