മലപ്പുറം: കെപിസിസിയുടെ പുനഃസംഘടനാ പട്ടിക സംബന്ധിച്ച വിഷയത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി കെ മുരളീധരൻ എംപി. പട്ടികയെക്കുറിച്ചുള്ള തന്‍റെ വിമർശനം തുറന്ന് പറഞ്ഞത് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസിന്‍റെ ഒരു ഫോറത്തിൽത്തന്നെയാണ് താൻ അഭിപ്രായം പറഞ്ഞത്. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അഞ്ച് മാസമായി ചേരാത്തത് ഇനി തന്‍റെ കുറ്റം കൊണ്ടാണോ എന്ന് ചോദിച്ച കെ മുരളീധരൻ, 'താമരക്കുമ്പിളിലല്ല മമ ഹൃദയം' എന്ന് മുല്ലപ്പള്ളിയെ പരിഹസിക്കുകയും ചെയ്തു.
പാർട്ടിയിൽ നിന്ന് പോയവരെക്കുറിച്ചോ, വന്നവരെക്കുറിച്ചോ തനിക്കൊന്നും പറയാനില്ല. താമരക്കുമ്പിളിലല്ല മമ ഹൃദയം എന്ന് മാത്രമേ പറയാനുള്ളൂ എന്നായിരുന്നു മുരളീധരന്‍റെ പരിഹാസം. യുവാക്കളുടെയും സ്ത്രീകളുടെയും എണ്ണം കെപിസിസി പട്ടികയിൽ തീരെ കുറവാണ്. അത് പട്ടികയുടെ ന്യൂനത തന്നെയാണ്. ആ വാദത്തിൽ താൻ ഉറച്ചുനിൽക്കുന്നതായും മുരളീധരൻ വ്യക്തമാക്കി.
എൽഡിഎഫ് നടത്തിയ മനുഷ്യ ശൃംഖലയിൽ യുഡിഎഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ട്. താനടക്കം ജയിച്ചത് ആ മനുഷ്യരുടെ വോട്ടു കൊണ്ടാണ്. ആ ന്യൂനപക്ഷത്തിന്‍റെ പിന്തുണ, ആ വോട്ട് പോകാതെ നോക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
കെപിസിസി പുനഃസംഘടനയെക്കുറിച്ച് രൂക്ഷ വിമർശനമാണ് പട്ടിക പുറത്തു വന്നതിന് പിന്നാലെ മുരളീധരൻ ഉയർത്തിയത്. ബൂത്ത് പ്രസിഡന്‍റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നു എന്നായിരുന്നു മുരളീധരൻ പറഞ്ഞത്. ഇതിന് മറുപടിയുമായി മുല്ലപ്പള്ളിയും രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ ഇത്തരം വിമർശനമുണ്ടെങ്കിൽ അത് പറയേണ്ടിടത്ത് പറയണം. പുറത്ത് പറയുന്നത് പാർട്ടിക്ക് ഗുണമുണ്ടാക്കില്ല. പാർട്ടിയിൽ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിന് മറുപടിയുമായാണ് 'താമരക്കുമ്പിൾ' പരാമർശവുമായി മുരളീധരൻ രംഗത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ