കൊറോണ വൈറസ്: കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍; ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍

കൊറോണ വൈറസ്: കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍; ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍
ഹോങ്കോങ്ങില്‍ കൊറോണ ജാഗ്രതയുടെ ഭാഗമായി മാസ്‌ക് ധരിച്ച് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍/എപി
ഹോങ്കോങ്ങില്‍ കൊറോണ ജാഗ്രതയുടെ ഭാഗമായി മാസ്‌ക് ധരിച്ച് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍/എപി

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതുതായി 197 പേരുള്‍പ്പെടെ കേരളത്തില്‍ ആകെ 633 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതില്‍ ഏഴു പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതുവരെ 16 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ഒന്‍പതു പേരെ ഡിസ്ചാര്‍ജ് ചെയ്തു. 10 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആറു പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 

നാലു പേരുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സംശയം തോന്നിയ ആറു പേരുടെ സാമ്പിളുകള്‍ ചൊവ്വാഴ്ച അയച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍.ന്റെ ഗൈഡ്‌ലൈന്‍ അനുസരിച്ചാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുന്നത്. കൊറോണ വൈറസ് പ്രതിരോധത്തിന് ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഒരു കൊറോണ രോഗ ബാധയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ഒരാള്‍ക്കെങ്കിലും ബാധിച്ചാല്‍ അതിനെ നേരിടാനുള്ള സംവിധാനമാണ് ആരോഗ്യ വകുപ്പ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

എയര്‍പോര്‍ട്ടുകളുടെ നിരീക്ഷണം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്. കൊച്ചി വിമാനത്താവളത്തില്‍ നേരത്തെ തന്നെ നിരീക്ഷണ സംവിധാനമുണ്ടായിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലും പുതുതായി നിരീക്ഷണ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
ചൈനയിലെ വുഹാനില്‍ നിന്നും വന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന് തയ്യാറാകണം. ലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ തന്നെ പാര്‍പ്പിച്ചാണ് നിരീക്ഷിക്കുന്നത്. അപൂര്‍വം ചിലര്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകാറുണ്ട്. അത് വലിയ ആപത്താണ്. അതിനാല്‍ ചൈനയില്‍ പോയി വന്നവരുണ്ടെങ്കില്‍ അടിയന്തരമായി അറിയിക്കണം. ചൈന, തുടങ്ങിയ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങി വന്നവര്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. 

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം കൂടിയാണ് ഓരോ ദിവസത്തേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്. 28 ദിവസംവരെ ഇവരെ നിരീക്ഷിക്കേണ്ടതുണ്ട്. ലോകത്ത് നിന്നും കൊറോണ രോഗബാധ പൂര്‍ണമായും ഇല്ലാതായെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നതുവരെ ഈ നിരീക്ഷണം തുടരുമെന്ന് മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com