കൊറോണ ബാധിച്ച വിദ്യാര്‍ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍നിന്നു തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പ്രത്യേക വാര്‍ഡിലേക്കു മാറ്റിയിരുന്നതായി ആരോഗ്യമന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ഥിനിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍
പറഞ്ഞു. 

ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍നിന്നു തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പ്രത്യേക വാര്‍ഡിലേക്കു മാറ്റിയിരുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇരുപതു പേരുടെ സാംപിളുകളാണ് സംസ്ഥാനത്തുനിന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ പതിനഞ്ചും നെഗറ്റിവ് ആണെന്നാണ് കണ്ടെത്തിയത്. ഒന്നു മാത്രമാണ് പോസിറ്റിവ് ആയി കണ്ടെത്തിയത്. നാലു പേരുടെ സ്രവപരിശോധനാ ഫലം വരാനുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യമുള്ള ഒരാളില്‍ കൊറോണ അപകടകാരിയാവില്ലെന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൃദയ പ്രശ്‌നങ്ങളോ മറ്റു രോഗങ്ങളോ ഉള്ളവരിലാണ് മരണം സംഭവിക്കുന്നത്. കൊറോണ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന വൈറസ് ആണ്. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ കണ്ടാല്‍ മറച്ചുവയ്ക്കരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എത്രയും വേഗം ആശുപത്രിയില്‍ എത്തി ചികിത്സ തേടണം. കൊറോണ ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

കൊറോണയെ നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. രോഗ ബാധ നേരിടാന്‍ ജനങ്ങളുടെ സഹകരണം വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com