തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ 1471 പേർ നിരീക്ഷണത്തിൽ. ഇന്ന് 418 പേർക്കാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. 50 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 36 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. 214 പേർ. മലപ്പുറത്ത് 205 പേരും എറണാകുളത്ത് 195 പേരും വീടുകളിൽ നിരീക്ഷണത്തിലുണ്ട്. കൊറോണ സ്ഥിരീകരിച്ച തൃശൂരിൽ 125 പേരാണ് നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് പുതിയതായി ആർക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പരിശോധനയ്ക്കയച്ച് തിരികെ ലഭിച്ച സാംപിളുകളിൽ 18എണ്ണത്തിൽ 17ഉം നെഗറ്റീവാണെന്നും അവർ വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചതായും എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേരെ കണ്ടെത്തിയിട്ടുണ്ട്. അവർക്കെതിരെ സൈബർ സെൽ കർശനമായ നടപടികളിലേക്ക് പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. സ്ഥിതി മെച്ചപ്പെടുന്നതായാണ് അധികൃതര്‍ അറിയിച്ചത്. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശൂർ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ