ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കാന്‍ എല്ലാ വളഞ്ഞവഴിയും മുഖ്യമന്ത്രി സ്വീകരിക്കുന്നു ; കള്ളക്കച്ചവടം അനുവദിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല

എല്ലാം മുഖ്യമന്ത്രി നേരിട്ട് നടപ്പാക്കുകയാണ്. മന്ത്രിമാരുടെ ആവശ്യം പോലും ഇനി കേരളത്തിന് ഇല്ലെന്ന് പ്രതിപക്ഷനേതാവ്
ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കാന്‍ എല്ലാ വളഞ്ഞവഴിയും മുഖ്യമന്ത്രി സ്വീകരിക്കുന്നു ; കള്ളക്കച്ചവടം അനുവദിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഇ-മൊബിലിറ്റി പദ്ധതിയെ ധനവകുപ്പ് എതിര്‍ത്തിട്ടില്ലെന്ന വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യവകുപ്പിന്റെയും അന്നത്തെ ചീഫ് സെക്രട്ടറിയുടെയും എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോയത്. പിന്നീട് മുഖ്യമന്ത്രിയുടെ യോഗത്തില്‍ വെച്ചിട്ടാണ് തീരുമാനം എടുക്കുന്നത്.

പിന്നീട് സമ്മര്‍ദ്ദം  രൂക്ഷമായപ്പോള്‍ ധനവകുപ്പ് അംഗീകാരം നല്‍കിക്കാണും. എന്നാല്‍ വളരെ പ്രസക്തമായ കാര്യമാണ് ധനവകുപ്പ് സെക്രട്ടറി ധനമന്ത്രിയുടെ അനുവാദത്തോടെ ഫയലില്‍ എഴുതിയിട്ടുള്ളത്. ചീഫ് സെക്രട്ടറിയും ധനവകുപ്പും എതിര്‍ത്തിട്ടും ഇ മൊബിലിറ്റി പദ്ധതി നടപ്പാക്കാന്‍ എല്ലാ വളഞ്ഞവഴിയും മുഖ്യമന്ത്രി സ്വീകരിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ വെച്ചാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കൊടുക്കണമെന്ന് തീരുമാനം എടുത്തത്. അല്ലെങ്കില്‍ കെഎഎസും കെഎഎല്ലും ചേര്‍ന്ന് സംയുക്ത സംരംഭത്തിന് ഒപ്പിടുമായിരുന്നു. അത് ഒപ്പിടാതിരുന്നത് മുന്‍ ചീഫ് സെക്രട്ടറിയുടെയും ധനകാര്യമന്ത്രിയുടെയും നിലപാട് കൊണ്ടാണ്. തോമസ് ഐസക്ക് എത്രമൂടിവെച്ചാലും സത്യം പുറത്തുവരും.

എന്താണ് ഇതിന്റെ പിന്നില്‍, ആരാണ് ഇതിന്റെ പിന്നില്‍. എല്ലാം ദുരൂഹമായ ഇടപാടുകളാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സുതാര്യവും ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമാകണം. ഇ മൊബിലിറ്റി പദ്ധതിയില്‍ അടിമുടി ദുരൂഹത ദൃശ്യമാണ്. 3000 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാന്‍ പോകുന്നു. ഏതാണ്ട് 4500 മുതല്‍ 6000 കോടി വരെ ചെലവാകാന്‍ പോകുന്ന പദ്ധതിയാണ്. ഈ പദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും ജനങ്ങളെ അറിയിക്കണം.

ഈ കള്ളക്കച്ചവടം അനുവദിക്കാനാവില്ല. കള്ളക്കളി മുഴുവന്‍ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രി അറിയേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഒരു കാര്യവും അറിയില്ലെന്നാണ് ഗതാഗതമന്ത്രി പറഞ്ഞത്. എല്ലാം മുഖ്യമന്ത്രി നേരിട്ട് നടപ്പാക്കുകയാണ്. മന്ത്രിമാരുടെ ആവശ്യം പോലും ഇനി കേരളത്തിന് ഇല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com