കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റുമായ കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണ പരാതിയിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകനും പ്രവാസിയുമായ ദീവേഷ് ചേനോളിക്കെതിരെയാണ് കേസെടുത്തത്. ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സുരേന്ദ്രന്റെ മരണം പാർട്ടിക്കകത്തെ സൈബർ ആക്രമണത്തിൽ മനംനൊന്താണെന്ന് കെപിസിസി അംഗം കെ പ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു. അടുത്ത മേയർ സ്ഥാനാർത്ഥിയായി യുഡിഎഫ് കണ്ടു വച്ച സുരേന്ദ്രനെതിരെ ഒരു വിഭാഗം സൈബർ ആക്രമണം നടത്തുന്നുവെന്നായിരുന്നു ആരോപണം. സുരേന്ദ്രനെതിരെ ദീവേഷ് ചേനോളിയെ കൊണ്ട് അഴിമതി ആരോപണവും ജാതി അധിക്ഷേപവും നടത്തിച്ചത് മേയർ കസേര നോട്ടമിട്ടിരിക്കുന്ന പി കെ രാഗേഷാണെന്ന് കോൺഗ്രസിനകത്തും ആരോപണം ഉയർന്നിരുന്നു.
എന്നാൽ ഇക്കാര്യം നിഷേധിച്ച് പി കെ രാഗേഷ് രംഗത്തെത്തി. സുരേന്ദ്രനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിൽ തനിക്ക് പങ്കില്ലെന്നും മേയർ സ്ഥാനാർത്ഥിയായി സുരേന്ദ്രനെ തീരുമാനിച്ചിരുന്നതായി അറിയില്ലെന്നും പി കെ രാഗേഷ് പറഞ്ഞു. എന്നാൽ കെ സുധാകരൻ സൈബർ ഗുണ്ടയെന്ന് വിശേഷിപ്പിച്ച ദീവേഷിന് പി കെ രാഗേഷ് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. അതിനിടെ സുരേന്ദ്രന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. സിപിഎം സുരേന്ദ്രന്റെ മരണത്തെ രാഷ്ട്രീയമായി ആയുധമാക്കുന്നതിനിടെയാണ് ഡിസിസി അധ്യക്ഷൻ പൊലീസിൽ പരാതി നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ