കോട്ടയം: കോട്ടയത്ത് കോവിഡ് മുക്തി നേടിയ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ജൂൺ 19ന് ഷാർജയിൽ നിന്ന് കേരളത്തിലെത്തിയ 27 വയസുകാരിയായ പായിപ്പാട് സ്വദേശിനിക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് 10ന് ഷാർജയിൽ വെച്ച് ഇവരുടെ സ്രവം പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മേയ് 28നും ജൂൺ മൂന്നിനും നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയി.
ജൂൺ 19നാണ് യുവതി കേരളത്തിലെത്തിയത്. തുടർന്ന് ഹോം ക്വാറന്റൈനിലായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ 30ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
യുവതിയടക്കം ഇന്ന് ഒൻപത് പേർക്കാണ് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. മുംബൈയിൽ നിന്നെത്തിയ മറിയപ്പള്ളി സ്വദേശി (48), ഇദ്ദേഹത്തിന്റെ ഭാര്യ (36), ഇവരുടെ 12ഉം ഏഴും വയസുള്ള ആൺ മക്കൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്ന് വിമാന മാർഗം ജൂൺ 26നാണ് കുടുംബം നാട്ടിലെത്തിയത്. ഇവർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ. കൊൽക്കത്തയിൽ നിന്ന് ജൂൺ 22ന് എത്തിയ കൂരോപ്പട സ്വദേശിനി (60), ഒമാനിൽ നിന്ന് ജൂൺ 23ന് എത്തിയ വാഴൂർ സ്വദേശിനി (31), സൗദി അറേബ്യയിൽനിന്ന് ജൂൺ 20ന് എത്തിയ മണർകാട് സ്വദേശി (63), ജൂൺ 26ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ചിറക്കടവ് സ്വദേശിനി (36). പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പള്ളിക്കത്തോട് സ്വദേശിനിയുടെ സഹപ്രവർത്തകയാണ് ഇവർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ