സിപിഎം നിലപാടില്‍ സന്തോഷം; രാഷ്ട്രീയ ബന്ധത്തില്‍ തീരുമാനം പിന്നീട്: ജോസ് കെ മാണി

സിപിഎമ്മുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി
ടെലിവിഷന്‍ ചിത്രം
ടെലിവിഷന്‍ ചിത്രം

കോട്ടയം: തങ്ങളുടേത് സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഎം നിലപാടില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. എന്നാല്‍ സിപിഎമ്മുമായി രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് സ്വാധീനമുള്ള പാര്‍ട്ടിയാണെന്നു സിപിഎം നേതാക്കള്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. യുഡിഎഫിനും അക്കാര്യം അറിയാമെന്ന് ജോസ് പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോവും. മുന്നണി ബന്ധത്തിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും- ജോസ് കെ മാണി പറഞ്ഞു.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ളത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള രാഷ്ട്രീയ കക്ഷി തന്നെയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ജോസ് പക്ഷത്തെ പുറത്താക്കിയതിനെത്തുടര്‍ന്ന് യുഡിഎഫില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ജോസ് കെ മാണിയുടെ നേത്വത്തിലുള്ള കക്ഷി ജനസ്വാധീനമുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പത്രത്തില്‍ അഭിപ്രായപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിജയരാഘവന്റെ പ്രതികരണം. കോടിയേരി പറഞ്ഞത് യാഥാര്‍ഥ്യമാണ്. അവര്‍ സ്വാധീനമുള്ള കക്ഷി തന്നെയാണ്. അവരെ പുറത്താക്കിയതിലൂടെ യുഡിഎഫില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. എല്‍ഡിഎഫ് അതു ചര്‍ച്ച ചെയ്യും. ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തിന് മുന്നണി കൂട്ടായി ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് വിജയരാഘവന്‍ പറഞ്ഞു.

പുതിയൊരു സാഹചര്യമുണ്ടാവുമ്പോള്‍ അതു ചര്‍ച്ച ചെയ്യുകയാണല്ലോ രാഷ്ട്രീയത്തില്‍ ചെയ്യുക. ഇപ്പോഴത്തേത് പുതിയൊരു സാഹചര്യമാണ്. ബാര്‍ കോഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ജോസ് പക്ഷം യുഡിഎഫ് വിട്ടു. ഇനി അവര്‍ നിലപാട് വ്യക്താക്കണം. രാഷ്ട്രീയകാര്യങ്ങളില്‍ അവര്‍ നിലപാടു വ്യ്ക്തമാക്കാത്തിടത്തോളം അവരെ എല്‍ഡിഎഫില്‍ എടുക്കുമോ എന്ന ചോദ്യത്തിനു മറുപടി പറയാനാവില്ല- വിജയരാഘവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com