കൊച്ചി: മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസ് അന്വേഷണത്തിൽ വിജിലൻസ് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ അന്വേഷണ വിവരങ്ങളും രേഖകളും വിജിലൻസ് ഇതുവരെ കൈമാറിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അഞ്ച് തവണ കത്ത് അയച്ചിട്ടും വിജിലൻസിൽ നിന്ന് മറുപടി ലഭിച്ചില്ല.
നിലവിൽ ഏതാനും സാക്ഷിമൊഴി മാത്രമാണ് കൈമാറിയിട്ടുള്ളതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എൻഫോൻഫോഴ്സ്മെന്‍റ വ്യക്തമാക്കി. ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വഷണം തുടങ്ങിയെന്നും സാക്ഷികൾക്ക് നോട്ടീസ് നൽകിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
നോട്ട് നിരോധന കാലത്ത് പത്രത്തിന്‍റെ അക്കൗണ്ട് വഴി പത്ത് കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം എൻഫോഴ്സ്മെന്‍റ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഒരു ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ച് എടുത്തെന്നാണ് പരാതി. ഈ കേസിലും പാലാരിവട്ടം പാലം അഴിമതിക്കേസിലും ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. നേരത്തെ പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിനെതിരെ സിപിഎം പ്രക്ഷോഭം നടത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ