കൊച്ചി : എറണാകുളം ജില്ലയിലെ പിറവത്തിന് അടുത്ത് മുളക്കുളത്ത് ഒരു വീട്ടിലെ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽനിന്ന് ഒരാഴ്ച മുൻപെത്തിയ രണ്ട് കുട്ടികൾക്കും ഇവരെ പരിചരിച്ച മുത്തശ്ശിക്കും ബന്ധുവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സമൂഹവ്യാപനം തടയാൻ എറണാകുളത്തും നിയന്ത്രണങ്ങൾ കർശനമാക്കി. കൂടുതൽ പ്രദേശങ്ങൾ പൂർണമായി അടച്ചിടാനാണ് തീരുമാനം.
മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ചെല്ലാനം ഹാര്‍ബര്‍ അടച്ചു. മത്സ്യതൊഴിലാളിയുടെ ഭാര്യ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് ഇന്നലെ നിരവധി മത്സ്യതൊഴിലാളികളുമായി സമ്പര്‍ക്ക്ം പുലര്‍ത്തിയിരുന്നു.
ഉറവിടം അറിയാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ഉയർന്നതോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്കയാണ്. പാളയം സാഫല്യം കോംപ്ലക്സിലെ ജീവനക്കാരനും വഞ്ചിയൂരിൽ ലോട്ടറി വിൽപനക്കാരനും രോഗം ബാധിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. പാളയം മാർക്കറ്റും തൊട്ടടുത്തുള്ള സാഫല്യം കോംപ്ലക്സും അടച്ചു. വഞ്ചിയൂരും കുന്നുംപുറവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കും. രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ ഇന്ന് കോര്‍പറേഷന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കും. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനം പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ