കൊച്ചി: ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചത് തിരുവനന്തപുരത്തും എറണാകുളത്തും ആശങ്ക വർദ്ധിപ്പിക്കുന്നു. കൊച്ചിയിൽ ഇന്നലെ ഉറവിടമറിയാത്ത ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നാല് പേർക്ക് രോഗബാധ ഉണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. സ്ഥിതി തുടർന്നാൽ കൊച്ചിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു. അതേസമയം തിരുവനന്തപുരത്ത് സമ്പർക്ക രോഗികളുടെ എണ്ണം കൂടുമ്പോഴും നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗൺ വേണ്ടെന്നാണ് തീരുമാനം. തലസ്ഥാന നഗരത്തിൽ അതീവ ജാഗ്രത ഏർപ്പെടുത്തും.
നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ ഇന്ന് രാവിലെ മുതൽ കർശന പരിശോധന ആരംഭിക്കും. നഗരത്തിൽ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ റോഡുകൾ അടയ്ക്കുന്നു. അഞ്ച് ഡിവിഷനുകളിൽ ഒരു എക്സിറ്റ്, എൻട്രി പോയിന്റ് മാത്രമേ ഉണ്ടായിരിക്കുകയുള്ളു. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇന്നലെ കൊച്ചിയിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായവരിൽ കൊച്ചിയിൽ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്ന നാലുപേർ ഉൾപ്പെടും. ആലുവയിൽ കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറാണ് മറ്റൊരാൾ.
തിരുവവനന്തപുരത്ത് നാല് നിയന്ത്രിത മേഖലകള്‍ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണം. സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്നയാൾക്കും രോഗം സ്ഥിരീകരിച്ചതൊടെ നിരീക്ഷണവും ജാഗ്രതയും കൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയിൻമെൻറ് മേഖലകളിൽ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. പാളയം മാർക്കറ്റിനോട് ചേർന്നുള്ള വാണിജ്യ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ