രണ്ടുമാസത്തിനിടെ തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ 25 പേര്‍ക്ക് കോവിഡ്, ഉറവിടത്തില്‍ പൂര്‍ണമായി വ്യക്തതയില്ല; ആശങ്ക

രണ്ടു മാസത്തിനിടെ തിരുവന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരക്കാരന്‍, എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രണ്ടുമാസത്തിനിടെ തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ 25 പേര്‍ക്ക് കോവിഡ്, ഉറവിടത്തില്‍ പൂര്‍ണമായി വ്യക്തതയില്ല; ആശങ്ക

തിരുവനന്തപുരം:  രണ്ടു മാസത്തിനിടെ തിരുവന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരക്കാരന്‍, എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. ഉറവിടം സംബന്ധിച്ച് സൂചനകളല്ലാതെ പൂര്‍ണമായി വ്യക്തതയില്ലാത്തത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം വര്‍ധിച്ച തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 

ഷോപ്പിങ് കോംപ്ലക്‌സിലെ ജീവനക്കാരന് പുറമേ ഫുഡ് ഡെലിവറി ബോയ്ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച മൂന്ന് പേരുടെ സഞ്ചാര പഥം പ്രസിദ്ധീകരിച്ചു. പാളയത്ത് രോഗം ബാധിച്ച സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന്റേത് ഉള്‍പ്പെടെ മൂന്ന് പേരുടെ റൂട്ട്മാപ്പാണ് പുറത്തുവിട്ടത്. 

തൊണ്ടവേദനയ്ക്ക് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന് വീട്ടിലെ നിരീക്ഷണം നിര്‍ദേശിച്ചു വിട്ടു.14 ദിവസം നന്ദാവനത്തെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം 28 ന് പാളയം പ്രദേശത്തെ വിവിധ കടകളിലും, 29 ന് ഷോപ്പിങ് കോംപ്‌ളക്‌സിലെ സ്ഥാപനത്തിലുമെത്തി. ബാലരാമപുരം പഞ്ചായത്തിലെ തലയല്‍ വാര്‍ഡില്‍ രോഗം ബാധിച്ച വെല്‍ഡറുടെ സഞ്ചാരപഥം സങ്കീര്‍ണമാണ്. 

ബാലരാമപുരം വില്ലേജ് ഓഫീസിലും സബ് രജിസ്ട്രാര്‍ ഓഫീസിലും പോയിട്ടുണ്ട്. കാലടി വാര്‍ഡില്‍ വെല്‍ഡിങ് പണിക്കും എത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ച വഴുതൂര്‍ സ്വദേശിയായ വിഎസ് എസ് എസി ജീവനക്കാരന്‍ പൊതുജന സമ്പര്‍ക്കമുളള ഇടങ്ങളില്‍ കാര്യമായി പോയിട്ടില്ല.

 തലസ്ഥാനം അഗ്‌നിപര്‍വതത്തിന് മുകളിലെന്നും ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹിക വ്യാപനമില്ലെന്നും കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. പാളയം വാണിജ്യമേഖലയുള്‍പ്പെടെ നഗരത്തിലെ 14 മേഖലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.

പാളയം മാര്‍ക്കററിനോട് ചേര്‍ന്നുളള വാണിജ്യമേഖല, വെളളനാട് പഞ്ചായത്തിലെ കണ്ണമ്പളളി, വെള്ളനാട് ടൗണ്‍ തുടങ്ങിയ മേഖലകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളാക്കി. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നിരോധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com