തിരുവനന്തപുരം: കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഏറെ ഗുരുതരമായ കുറ്റകൃത്യമാണു നടന്നിട്ടുള്ളതെന്നും കോൺസുലേറ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന സംഭവമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യൻ അന്വേഷണവുമായി സഹകരിക്കുമെന്നും യുഎഇ എംബസി അറിയിച്ചു.
ഇന്ത്യയിൽ നടന്ന കുറ്റകൃത്യമാണെങ്കിലും സ്വർണം അയച്ചത് യുഎഇയിൽ നിന്നാണ്. അതിനാൽ സ്വർണം അയച്ചത് ആരാണെന്ന് അന്വേഷിക്കുമെന്നും യുഎഇ എംബസി അധികൃതർ വ്യക്തമാക്കി. സ്വർണക്കടത്തിൽ കോൺസുലേറ്റിലെ ആർക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് നേരത്തെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന പറഞ്ഞിരുന്നു. നയതന്ത്ര ചാനലിനെ കുറിച്ച് അറിയുന്ന ഒരാൾ അത് ദുരുപയോഗം ചെയ്യുകയായിരുന്നു.
15 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യുഎഇ കോൺസുലേറ്റിന്റെ പേരിൽവന്ന ഡിപ്ലോമാറ്റിക് പാഴ്സലിൽ കണ്ടെത്തിയത്. ഐ ടി വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്ന സുരേഷാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവർ ഒളിവിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ