സ്വര്‍ണക്കടത്ത് കേസ് ഇന്റര്‍പോള്‍ അന്വേഷിച്ചാലും എതിര്‍പ്പില്ല; സിപിഎം 

വിഷയം രാജ്യസുരക്ഷയ്ക്ക് എതിരായി വരുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസില്‍ ഏത് അന്വേഷണം വന്നാലും എതിര്‍പ്പില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. അന്വേഷണം ഇന്റര്‍പോളിനെ ഏല്‍പ്പിച്ചാലും എതിര്‍പ്പില്ലെന്നാണ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. 

ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്രനേൃത്വത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. നിലവില്‍ കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് ആണ്. സിബിഐ ഉള്‍പ്പെടെ ഏത് കേന്ദ്ര ഏജന്‍സിക്കും അന്വേഷിക്കാം. അതുമല്ലെങ്കില്‍ ഇന്റര്‍പോള്‍ അന്വേഷിച്ചാലും പാര്‍ട്ടിക്ക് എതിര്‍പ്പില്ല എന്നാണ് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞത്. വിഷയം രാജ്യസുരക്ഷയ്ക്ക് എതിരായി വരുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നേരത്തെ, സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.  തെറ്റു ചെയ്തവരെ മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആര്‍ക്കും എല്‍ ഡി എഫിന്റെ യോ, സര്‍ക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ അന്വേഷണം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com