ആലപ്പുഴ; ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിലെ 250 മുറിയുള്ള ഹോട്ടലിൽ 3 മാസത്തിലേറെയുള്ള ഏകാന്ത വാസത്തിന് ശേഷമാണ് പ്രതാപ് പിള്ള എന്ന ആലപ്പുഴക്കാരൻ സിംഗപ്പൂരിലേക്ക് മടങ്ങിയത്. എന്നാൽ ഈ യാത്രയിലും പ്രതാപ് ഏകനായിരുന്നു. ഒരു വിമാനത്തിലെ ഏക യാത്രക്കാരൻ. കോവിഡ് ഭീതിയിലാണെങ്കിലും ഒറ്റയ്ക്കുള്ള യാത്ര പ്രതാപ് പിള്ള ആസ്വദിച്ചു. ജോലി സ്ഥലത്തേക്ക് എത്തിയെങ്കിലും നാട്ടിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ഈ മണ്ണഞ്ചേരിക്കാരൻ.
നോർവീജിയൻ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതാപ് കമ്പനി ആവശ്യത്തിനാണ് ഫ്രാങ്ക്ഫുർട്ടിൽ എത്തിയത്. എന്നാൽ കോവിഡ് വ്യാപനത്തെതുടർന്ന് ഹാംബർഗിലെ 250 മുറിയുള്ള ഹോട്ടലിൽ ഒറ്റയ്ക്ക് 3 മാസത്തിലേറെ അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു. ഇത് ജർമനിയിൽ വലിയ വാർത്തയായിരുന്നു. വിദേശി ഒറ്റപ്പെട്ടെന്ന വാർത്ത വന്നാൽ മടക്കയാത്രയ്ക്കു വേഗം വഴിയൊരുങ്ങുമെന്ന് കരുതിയെങ്കിലും ഉടൻ ഫലമുണ്ടായില്ല. 3 മാസം കാത്തിരിക്കേണ്ടിവന്നു.
സിംഗപ്പൂരിൽ തിരിച്ചെത്താനുള്ള കമ്പനിയുടെ നിർദേശ പ്രകാരമാണ് ജൂൺ 14ലെ വിമാനത്തിൽ ടിക്കറ്റ് കിട്ടി. ആകെ 17 പേർ ടിക്കറ്റ് എടുത്തിരുന്നെങ്കിലും മറ്റാരും എത്തിയില്ല. വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞപ്പോഴാണ് തനിച്ചാണെന്നു മനസ്സിലായതെന്നു പ്രതാപ് പിള്ള പറയുന്നു. മറ്റുള്ളവർ ജർമനിയിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം യാത്ര റദ്ദാക്കിയിരുന്നു. ജോലിയുടെ ഭാഗമായി നിരന്തരം രാജ്യാന്തര യാത്രകൾ നടത്തുന്നയാളാണ് ആലപ്പുഴ തിരുമല ഹരിതം വീട്ടിൽ പ്രതാപ് പിള്ള. രണ്ടുമൂന്നു മാസം കൂടുമ്പോൾ കുടുംബത്തെ കാണാൻ നാട്ടിലുമെത്തും. നാട്ടിലേക്ക് എത്താനുള്ള കാത്തിരിപ്പിലാണ് പ്രതാപ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ