മഹേശന്റെ മരണം : വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് 'കൊലക്കയര്‍ ശവമഞ്ചയാത്ര'

വൈകിട്ട് അഞ്ചിന് കണിച്ചുകുളങ്ങര ദേവീക്ഷേത്ര തെക്കേനടയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും
മഹേശന്റെ മരണം : വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് 'കൊലക്കയര്‍ ശവമഞ്ചയാത്ര'

ആലപ്പുഴ : എസ്എൻഡിപി യോ​ഗം കളിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട്‌ യോ​ഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്റെ വീട്ടിലേക്ക്  കൊലക്കയര്‍ ശവമഞ്ചയാത്ര നടത്തും. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളിയെയും  കെ എല്‍ അശോകനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ വീട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യവേദി ഭാരവാഹികള്‍ പറഞ്ഞു.

വൈകിട്ട് അഞ്ചിന് കണിച്ചുകുളങ്ങര ദേവീക്ഷേത്ര തെക്കേനടയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. ആത്മഹത്യയ്ക്കുമുമ്പ് മഹേശന്‍ എഴുതിയ 32 പേജുള്ള കത്തില്‍ കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളെക്കുറിച്ച് പറയുന്നുണ്ടെന്ന്‌ ഭാരവാഹികൾ പറഞ്ഞു.

അതിനിടെ മഹേശന്റെ മരണം വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് പ്രൊഫ. എം കെ സാനുവും ശ്രീനാരായണ സേവാസംഘം ഭാരവാഹികളും ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും കാര്യദര്‍ശി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ 16ന് എസ്എന്‍ഡിപി ആസ്ഥാനത്ത്‌ ശ്രീനാരായണ സംഘം സെക്രട്ടറിയും പ്രസിഡന്റും നിരാഹാരസമരം നടത്തും.

എസ്എന്‍ഡിപി യോഗത്തിന് ജനാധിപത്യ സ്വഭാവമില്ലെന്നും യോഗത്തിലെ അധാര്‍മികതയ്ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വരുന്ന തെരഞ്ഞെടുപ്പില്‍ ശ്രീനാരായണീയര്‍ പിന്തുണയ്ക്കില്ലെന്നും പ്രൊഫ. എം കെ സാനു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com