കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രവാസി ക്വാറന്റീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന് പൊലീസിന്റേയും നാട്ടുകാരുടേയും സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തി ആംബുലൻസിൽ കയറ്റി.
ദമാമിൽ നിന്ന് വന്നയാളാണ് നടുറോഡിൽ പരാക്രമം കാണിച്ചത്. ആലുവ പുളിഞ്ചോട് ട്രാഫിക് സിഗ്നലിൽ ആംബുലൻസ് നിർത്തിയപ്പോൾ അപ്രതീക്ഷിതമായി ഡ്രൈവറുടെ മുഖത്ത് ഇടിച്ചു പരുക്കേൽപിച്ചത്. തുടർന്നു വാഹനത്തിന്റെ ചില്ലു തകർത്ത് വാതിൽ തുറന്നു പുറത്തേക്കോടി. പിപിഇ കിറ്റ് ധരിച്ചിരുന്ന ഡ്രൈവറും സഹായിയും പിന്നാലെ പാഞ്ഞു. പിടികൂടിയപ്പോൾ വീണ്ടും ആക്രമിച്ചു കടന്നുകളയാൻ നോക്കിയെങ്കിലും പൊലീസ് സഹായത്തോടെ കീഴ്പ്പെടുത്തി. കയ്യും കാലും കയറിട്ടു കെട്ടിയാണ് തിരികെ ആംബുലൻസിൽ കയറ്റിയത്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളം ആലുവയിൽ ക്വാറന്റീൻ ലംഘിച്ചതിന് മറ്റൊരു പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്വാറന്റീൻ ലംഘിച്ച് വീടിന് പുറത്ത് പോയതിന് കണ്ണൂർ സ്വദേശി റോയ് പൗലോസിനെതിരെയാണ് പൊലീസ് കേസെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊച്ചിയിലെത്തിയ ഇയാൾ ചൊവ്വര ഫെറിക്ക് സമീപമുള്ള ഫ്ലാറ്റിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ