കസ്റ്റംസിന്റെ പിടിയിലിരിക്കെ സരിത്ത് സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചു ?; സ്വപ്നയ്ക്ക് രണ്ട് ഐപിഎസ് ഉന്നതരുമായി ബന്ധമെന്ന് അന്വേഷണസംഘം

സ്റ്റംസ് ആവശ്യപ്പെട്ടിട്ട് രണ്ടു ദിവസമായിട്ടും സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല
കസ്റ്റംസിന്റെ പിടിയിലിരിക്കെ സരിത്ത് സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചു ?; സ്വപ്നയ്ക്ക് രണ്ട് ഐപിഎസ് ഉന്നതരുമായി ബന്ധമെന്ന് അന്വേഷണസംഘം

കൊച്ചി : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസില്‍ ഒളിവിലുള്ള സ്വപ്‌ന സുരേഷിനും  സന്ദീപ് നായര്‍ക്കുമായി കസ്റ്റംസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സന്ദീപിന് വേണ്ടി കൊച്ചിയില്‍ വ്യാപക റെയ്ഡുകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി. ഇവര്‍ക്ക് സഹായം നല്‍കുന്നതിനു പിന്നില്‍ രാഷ്ട്രീയനേതാക്കളുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

കോഴിക്കോട്ടെ ഒരു പ്രമുഖ നേതാവിന്റെ മകനായ വസ്ത്രവ്യാപാരിയും സന്ദീപിന്റെ അടുത്ത സുഹൃത്താണ്. സ്വപ്നയെയും സന്ദീപിനെയും കണ്ടെത്താന്‍ വസ്ത്രവ്യാപാരിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. വ്യാപാരിയുടെ രാഷ്ട്രീയബന്ധങ്ങളും പരിശോധിച്ചുവരികയാണ്.

സ്വപ്നയ്ക്ക് രണ്ട് ഐപിഎസ് ഉന്നതരുമായും വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധം ഉള്ളതായി കസ്റ്റംസ് സ്ഥിരീകരിച്ചു. കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണില്‍ സ്വപ്ന സംസാരിച്ചിട്ടുണ്ട്. തുടര്‍ന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും അപകടം മണത്ത സ്വപ്ന കടന്നുകളഞ്ഞു.

അതിനിടെ, കസ്റ്റംസ് ആവശ്യപ്പെട്ടിട്ട് രണ്ടു ദിവസമായിട്ടും സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല. പ്രതി സരിത്ത് കാര്‍ഗോ കോംപ്ലക്‌സിലെത്താന്‍ ഉപയോഗിച്ച കോണ്‍സുലേറ്റിന്റെ കാര്‍ വിവിധ റൂട്ടുകളില്‍ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.

കാര്‍ഗോ കോംപ്ലക്‌സിലെത്തുന്നതും മടങ്ങുന്നതുമായ റൂട്ടുകളിലെ കഴിഞ്ഞ 3 മാസത്തെ ദൃശ്യങ്ങള്‍ നല്‍കണമെന്ന് തീയതികള്‍ സഹിതം വ്യക്തമാക്കി ചൊവ്വാഴ്ച രാവിലെ കത്തുനല്‍കിയത്. കാര്‍ഗോ കോംപ്ലക്‌സില്‍ നിന്നു മടങ്ങുന്ന വഴിയില്‍, കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍ നിന്നു സ്വര്‍ണം സ്വകാര്യ കാറിലേക്കു മാറ്റിയിട്ടുണ്ടാകാമെന്നാണു കസ്റ്റംസ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com