ആലപ്പുഴ : ആലപ്പുഴയിലെ ചെന്നിത്തലയിൽ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. അതേസമയം ഭർത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയിൽ ജിതിന് (30) രോഗമില്ല.
ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ക്വാറന്റീനിലാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരെയും നിരീക്ഷണത്തിലാക്കും. ചെങ്ങന്നൂർ ആർഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
ദമ്പതികളെ വാടകവീട്ടിലാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ ജിതിൻ തൂങ്ങി മരിച്ച നിലയിലായിരുന്നു. കഴുത്തിൽ മുറിവേറ്റ ദേവിക കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. ഇവർ നാലു മാസമായി ചെന്നിത്തല മഹാത്മ സ്കൂളിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. വീട്ടിൽ നിന്ന് രണ്ട് കത്തുകളും കണ്ടെത്തിയിരുന്നു.
രണ്ട് വർഷം മുൻപ് ജിതിനോടൊപ്പം ദേവിക ദാസ് പോയതിനു കുറത്തികാട് പൊലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തിൽ താമസിക്കുകയായിരുന്നു. പ്രായപൂർത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാർച്ച് 18ന് ചെന്നിത്തലയിൽ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്തു. ജിതിൻ ജോലിക്ക് എത്താത്തതിനാൽ അന്വേഷിച്ചെത്തിയ പെയിന്റിങ് കരാറുകാരനാണു മൃതദേഹങ്ങൾ കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ