തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും

കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് അനുമതി നല്‍കി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് അനുമതി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസായതിനാലാണ് അന്വേഷണം എന്‍ഐഎക്ക് വിട്ടത്. 

നിലവില്‍ കേസ് കസ്റ്റംസാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ആസൂത്രിത സ്വര്‍ക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നാണ് കേസെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ദേശീയ സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ച ശേഷമാണ് നടപടി.

കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നുച 

ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവര്‍ത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com