പത്തനംതിട്ടയില്‍ ആശങ്ക ; സിപിഎം ജില്ലാ സെക്രട്ടറി ക്വാറന്റീനില്‍ ; ഉറവിടം അറിയാത്ത രോഗികള്‍ നാലായി

എംഎസ്എഫ് നേതാവിന് രോഗം ബാധിച്ചതിന് പിന്നാലെയാണ് ഇന്നലെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനും രോഗം സ്ഥിരീകരിച്ചത്
പത്തനംതിട്ടയില്‍ ആശങ്ക ; സിപിഎം ജില്ലാ സെക്രട്ടറി ക്വാറന്റീനില്‍ ; ഉറവിടം അറിയാത്ത രോഗികള്‍ നാലായി

പത്തനംതിട്ട :  പത്തനംതിട്ടയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ ഒരു സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന് കോവിഡ് സ്ഥിരീച്ചതോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ സമിതി ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. പത്തനംതിട്ടയില്‍ തുടര്‍ച്ചയായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം എംഎസ്എഫ് നേതാവിന് രോഗം ബാധിച്ചതിന് പിന്നാലെയാണ് ഇന്നലെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനും രോഗം സ്ഥിരീകരിച്ചത്. പൊതു പ്രവര്‍ത്തകര്‍ക്ക് ഉറവിടം അറിയാതെ രോഗം ബാധിക്കുന്നതാണ് ജില്ലാ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്. ജനപങ്കാളിത്തമുള്ള പൊതു പരിപാടികളില്‍ പങ്കെടുത്ത ഇവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കുന്നതാണ് പ്രധാന വെല്ലുവിളി.

സിപിഎം നേതാവിന്റെ സമ്പര്‍ക്ക പട്ടികയും വിപുലമാണ്. കഴിഞ്ഞ ആഴ്ച പത്തനംതിട്ടയില്‍ നടന്ന പാര്‍ട്ടി ഫ്രാക്ഷന്‍ മീറ്റിങ്ങില്‍ ഇയാള്‍ പങ്കെടുത്തു. ഈ യോഗത്തില്‍ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തിരുന്നു. പെട്രോള്‍ ഡീസല്‍ വില വര്‍ധനക്കെതിരെ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന ഒന്നിലധികം സമര പരിപാടികളിലും ഇദ്ദേഹം പങ്കെടുത്തു. ഈ പരിപാടികളിലെല്ലാം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. കുമ്പുഴയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിലും ഇയാള്‍ എത്തി.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് എംഎസ്എഫും നേതാവും സിപിഎം നേതാവും ഒന്നിച്ച് ഒരു കടയുടെ ഉദ്ഘാടനത്തിലും പങ്കെടുത്തിരുന്നു. എംഎസ്എഫ് നേതാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആയിരത്തോളം ആളുകളാണുള്ളത്. പത്തനംതിട്ട മാര്‍ക്കറ്റിലെ കച്ചവടക്കാരനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതോടെ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയില്‍ നാലായി.

കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട നഗരസഭ കണ്ടെയ്‌മെന്റ് സോണാക്കി. റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെത്തിയ രോഗികളോട് സ്വയം നിരീക്ഷണത്തില്‍ പോകാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com