പൂന്തുറയില്‍ കോവിഡ് പകര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്ന് ; തലസ്ഥാനത്ത് 28 ദിവസത്തിനിടെ 251 കേസുകളെന്ന് ആരോഗ്യമന്ത്രി

രോഗം പടര്‍ന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട് ഇടപെടുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം
പൂന്തുറയില്‍ കോവിഡ് പകര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്ന് ; തലസ്ഥാനത്ത് 28 ദിവസത്തിനിടെ 251 കേസുകളെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : പൂന്തുറയില്‍ രോഗം പകര്‍ന്നത് ഇതര സംസ്ഥാനക്കാരില്‍ നിന്നെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ വളരെയധികം വൈറസ് ബാധയുണ്ട്. ഇവിടെ നിന്നും കച്ചവടത്തിനും മറ്റുമായി നിരവധി പേരാണ് എത്തുന്നത്. കുമരിചന്തയിലുണ്ടായ കോവിഡ് ക്ലസ്റ്ററാണ് തലസ്ഥാനത്ത് സ്ഥിതി ഇത്രയും വഷളാക്കിയത്.

രോഗം പടര്‍ന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട് ഇടപെടുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം. മാസ്‌കും സാമൂഹിക അകലവും പാലിച്ചാല്‍ രോഗപ്പകര്‍ച്ച പരമാവധി കുറയ്ക്കാനാകും. തിരുവനന്തപുരം നഗരത്തില്‍ ഇത്രയേറെ രോഗം പകര്‍ന്നത് കുമരിച്ചന്ത, പൂന്തുറ തുടങ്ങിയ നാലു ക്ലസ്റ്ററുകളില്‍ നിന്നാണെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്താണ് ഏറെ ഗുരുതരമായിട്ടുള്ളത്. കഴിഞ്ഞ 28 ദിവസത്തിനുള്ളിലാണ് 251 കേസുകളും ഉണ്ടായിട്ടുള്ളത്. ഇത് പ്രാദേശിക വ്യാപനത്തിന്റെ ഫലമാണ്. ഒരാളില്‍ നിന്നും ഒരുപാട് ആളുകളിലേക്ക് രോഗം പടരുന്നു.

സൂപ്പര്‍ സ്‌പ്രെഡ് ആണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള സഞ്ചാരവും തീരമേഖലയിലെ പരസ്പര സമ്പര്‍ക്കവും പരമാവധി ഒഴിവാക്കണം. കൊച്ചി മാര്‍ക്കറ്റില്‍ രോഗം പകര്‍ന്നതും ഇതര സംസ്ഥാനക്കാരില്‍ നിന്നാകാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ ഉറവിടം വ്യക്തമാകാത്ത രണ്ടുപേരുടെ കാര്യം ആരോഗ്യവകുപ്പ് വിശദമായി പരിശോധിക്കും. ചെന്നിത്തലയില്‍ ആത്മഹത്യ ചെയ്ത നവ ദമ്പതികളില്‍ ഭാര്യ ദേവികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതും പുളിങ്കുന്നിലെ രോഗബാധയും പരിശോധിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. കായംകുളം മാര്‍ക്കറ്റ് വഴിയാണോ ഇവര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടായതെന്നാണ് സംസശയിക്കുന്നത്.

പൂന്തുറയില്‍ പ്രായമായവര്‍ക്ക് സുരക്ഷിതകേന്ദ്രം ഒരുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പോസിറ്റീവ് കേസുള്ള വീടുകളില്‍, താമസിക്കാന്‍ സൗകര്യമില്ലാത്ത വീടുകളിലുള്ളവരെയാണ് മാറ്റിത്താമസിക്കാനാണ് ആലോചിക്കുന്നത്. ഇതേക്കുറിച്ച് ആരോഗ്യവകുപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ പരമാവധി വീടുകളില്‍ കഴിയാണം. വീടാണ് ഏറ്റവും സുരക്ഷിത കേന്ദ്രം എന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com