ആലപ്പുഴ: ചേർത്തലയിൽ എട്ട് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുൾപ്പെടെയുള്ളവർക്കാണ് രോഗം കണ്ടെത്തിയത്. രണ്ട് നഴ്സുമാർക്കും രോഗ ബാധയുണ്ട്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയെ ഇവിടെയായിരുന്നു ചികിത്സിച്ചത്. എട്ട് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭ വ്യക്തമാക്കി.
അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന പൂന്തുറ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ദ്രുത പ്രതികരണ സംഘം രംഗത്തിറങ്ങുന്നു. റവന്യു- പൊലീസ്- ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക്ക് റെസ്പോൺസ് ടീമിനു രൂപം നൽകിയതായി ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
തഹസിൽദാറിനും ഇൻസിഡന്റ് കമാൻഡർക്കും കീഴിലാകും ടീമിന്റെ പ്രവർത്തനം. സംഘം 24 മണിക്കൂർ പ്രവർത്തിക്കുമെന്നും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കുമെന്നും ജില്ലാ അധികൃതർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ