തിരുവനന്തപുരം; സൂപ്പർ സ്പ്രെഡ് നടന്ന പൂന്തുറയിലെ എസ്ഐക്കും കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയർ എസ്ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പരിശോധനയ്ക്കായി സാമ്പിളെടുത്തതിന് ശേഷം ഒരാഴ്ചയോളം അദ്ദേഹത്തിന് ഡ്യൂട്ടിയിൽ തുടരേണ്ടതായി വന്നു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത പൊലീസുകാരെല്ലാം ക്വാറന്റീനിൽ പോയി.
കഴിഞ്ഞ നാലിനാണ് ജൂനിയർ എസ്ഐയുടെ ഉൾപ്പെടെ നാൽപ്പതിലേറെ പോലീസുകാരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. വെള്ളിയാഴ്ചയാണ് കോവിഡ് പോസിറ്റീവാണെന്ന ഫലം ലഭിക്കുന്നതുവരെ അദ്ദേഹം ഡ്യൂട്ടിയിലുണ്ടായി. തുടർന്ന് രാത്രി പത്തു മണിയോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. സ്രവമെടുത്ത ശേഷം തുടർച്ചയായി ആറു ദിവസവും ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു.
പരിശോധനാഫലം പോസിറ്റീവായതോടെ ജൂനിയർ എസ്ഐയുമായി ഇടപഴകിയ പോലീസുകാരുൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. 50 പേരാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. പത്ത് പോലീസുകാരോടാണ് നിലവിൽ നിരീക്ഷണത്തിൽ പോകാൻ സ്റ്റേഷൻ എസ്ഐ നിർദ്ദേശിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ ഡ്യൂട്ടിയിൽ തുടരുകയാണ്.
കോവിഡ് സ്ഥിരീകരിച്ച ജൂനിയർ എസ്ഐ വെള്ളിയാഴ്ച കുമരിച്ചന്ത ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. നഗരത്തിലെ അതിതീവ്ര കണ്ടെയ്‌ൻമെന്റ് പ്രദേശങ്ങളിൽ ഒന്നാണ് പൂന്തുറ. ഇവിടെ എസ്ഐയ്ക്ക് കോവിഡ് പോസിറ്റീവായതോടെ പോലീസുകാർ ആശങ്കയിലായിരിക്കുകയാണ്. ശനിയാഴ്ച സ്റ്റേഷനിൽ അണുനശീകരണം നടത്തും. കഴിഞ്ഞ ദിവസം പൂന്തുറയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ റൂം എസ്ഐയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് ജോലി ഭാരം കൂടുന്ന സാഹചര്യത്തിൽ സമ്പർക്കപ്പട്ടികയിൽ ഉളളവരെ പോലും നിർബന്ധിച്ച് ഡ്യൂട്ടിക്ക് കയറ്റുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. എആർ ക്യാമ്പില്‍ ജോലി ചെയ്യുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിൽ പോകാൻ അനുവദിച്ചില്ലെന്നായിരുന്നു പരാതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ