കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും സ്വര്‍ണ കടത്ത് കേസിലെ പ്രതികള്‍ എങ്ങനെ അതിര്‍ത്തി കടന്നു എന്നതില്‍ ചോദ്യം ഉയരുന്നു. അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതിന് ഇടയില്‍ ഉന്നത ബന്ധമില്ലാതെ ഇവര്‍ക്ക് സംസ്ഥാനം വിടാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
സന്ദീപ് നായരുടെ ഫോണ്‍ കോളാണ് ഇരുവരേയും കുരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് സന്ദീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്ന സമയം സഹോദരനെ സന്ദീപ് ഫോണില്‍ വിളിച്ചു. ഇതാണ് സ്വപ്‌നയിലേക്കും സന്ദീപിലേക്കും എത്താന്‍ വഴി തുറന്നത്.
രണ്ടര ലക്ഷം രൂപയും തിരിച്ചറിയല്‍ കാര്‍ഡും, പാസ്‌പോര്‍ട്ടും മൂന്ന് മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് കണ്ടെത്തി. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ബംഗളൂരുവില്‍ എത്തിയത്. ഭര്‍ത്താവും മക്കളും സ്വപ്‌നക്കൊപ്പം ഉണ്ടായിരുന്നു. ബംഗളൂരുവില്‍ എത്തിയത് എസ് ക്രോസ് കാറില്‍. സന്ദീപാണ് കാര്‍ ഓടിച്ചിരുന്നത്.
യാത്രാമധ്യ പല ഇടങ്ങളിലും ഇവര്‍ താമസിച്ചു. ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ പിന്നാലെ കോറമംഗലയിലെ ഒക്ടേവിലേക്ക് മാറി. പിടികളിലാവുമ്പോള്‍ രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത്.
എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇവരെ പിടികൂടിയത്. ഇരുവരേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.പ്രതികളുമായി സംഘം കൊച്ചിയിലേക്ക് തിരിച്ചു. സന്ദീപിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് പറഞ്ഞു. ഇന്നും പരിശോധനകള്‍ തുടരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ